ചെന്നലോട് (വയനാട്): ഹൃദയത്തിൽനിന്ന് വിരൽതുമ്പിലൂടെ ഒഴുകിപ്പരക്കുന്ന പാരസ്പര്യത്തെ മഷിയിൽ ആവാഹിക്കുന്ന പ്രതിഭാസമാണ് ഒാരോ കത്തും. കടലും കരയും കടന്നെത്തുന്ന കത്തുകൾ പ്രതീക്ഷിച്ചിരുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു ഒന്നരപതിറ്റാണ്ട് മുമ്പുവരെ. ‘കത്തുവന്നോ’ എന്ന് പോസ്റ്റ് ഓഫിസുകളിൽ പോയി തിരക്കുന്നവരും ധാരാളമുണ്ടായിരുന്നു. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പോസ്റ്റ് ഓഫിസുകളും കത്തുകളും പിൻനിരയിലേക്ക് മാറ്റിനിർത്തപ്പെട്ടു.
ഇതിനിടയിലും ലോകത്തിെൻറ പല കോണിലുള്ളവരുമായി കത്തിടപാടിലൂടെ ബന്ധം കാത്തുസൂക്ഷിക്കുകയാണ് തോമസ് അബ്രഹാം. 10ാം ക്ലാസ് പഠനശേഷം സെമിനാരിയിൽ ചേർന്നതോടെയാണ് കത്തെഴുതാൻ ആരംഭിച്ചത്. വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം നിരന്തരം കത്തെഴുതി. പിന്നീട് സെമിനാരി വിട്ടപ്പോഴും ഇത് തുടർന്നു. പിന്നീടാണ് കത്തെഴുതുന്ന വിനോദമായ ‘പോസ്റ്റ് ക്രോസിങ്ങി’നെക്കുറിച്ച് അറിഞ്ഞത്. പല രാജ്യങ്ങളിൽ നിന്നുമുള്ള കത്തുകൾ ശേഖരിക്കുന്ന ചുരുക്കം ചിലരിലൊരാളായി തോമസ് മാറി. മറ്റു രാജ്യങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയും ഫേസ്ബുക്ക് സുഹൃത്തുക്കൾ മുഖേനയും കത്ത് ശേഖരണം ആരംഭിച്ചു.
ഇപ്പോൾ 58 രാജ്യങ്ങളിൽനിന്നുള്ള കത്തുകൾ തോമസിെൻറ കൈവശമുണ്ട്. ഈജിപ്ത്, സുഡാൻ, മോണാക്കോ, മാൾട്ട, വത്തിക്കാൻ, റഷ്യ, ജർമനി തുടങ്ങി പല രാജ്യങ്ങളിൽനിന്നും കത്തുകൾ ചെന്നലോട് മൃഗാശുപത്രിക്ക് സമീപമുള്ള വാളായിൽ തോമസിെൻറ വീട് തേടിയെത്തി. കത്ത് ശേഖരിക്കുന്നതിനൊപ്പം സ്റ്റാമ്പ് ശേഖരണവും നടക്കുമെന്ന പ്രത്യേകത പോസ്റ്റ് ക്രോസിങ്ങിനുണ്ട്.
നിരന്തരം സഞ്ചരിക്കുന്ന തോമസ് പുതിയ സ്ഥലത്തെത്തുമ്പോൾ അവിടെനിന്നുള്ള പോസ്റ്റ് കാർഡുകളും ശേഖരിക്കും. സഞ്ചാരവും പ്രകൃതിസ്നേഹവും കൂടെക്കൊണ്ടു നടക്കുന്ന ഇൗ സിവിൽ എൻജിനീയറുടെ വിശാലമായ സുഹൃദ്വലയം കത്തുകൾ വഴിയുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കി. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരോടും യാത്ര പോകുന്നവരോടും അവിടെനിന്ന് കത്തയക്കാൻ ആവശ്യപ്പെടും.
കത്തിടപാടുകൾ നല്ല സാമ്പത്തിക ചെലവുള്ളതാണെന്ന് തോമസ് പറയുന്നു. ഓരോ രാജ്യത്തേക്കും അയക്കാൻ നൂറും ഇരുനൂറും രൂപയുടെ സ്റ്റാമ്പ് വേണ്ടിവരും. എങ്കിലും കത്തുവഴിയുള്ള ബന്ധത്തിെൻറ ദൃഢത മറ്റൊരു മാധ്യമത്തിനും നൽകാൻ കഴിയാത്തതിനാൽ സാമ്പത്തിക ബാധ്യത നോക്കാതെ തോമസ് അബ്രഹാം മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.