തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ നടക്കും. 47 രാജ്യങ്ങളിൽനിന്നുള്ള 178 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രതിനിധികളും എത്തും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലയിൽ പ്രഗല്ഭരായ മലയാളികൾ പ്രത്യേക ക്ഷണിതാക്കളാണ്.
ഒന്നിന് വൈകീട്ട് അഞ്ചിന് നിശാഗന്ധിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ 9.30ന് നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് സഭ ചർച്ചചെയ്യും. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകർക്ക് ഗുണകരമാകുന്ന തരത്തിൽ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.
ലോക കേരളസഭ സ്ഥിരം സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന കരട് ബിൽ ജനുവരി രണ്ടിന് ചർച്ചചെയ്യും. കേരളത്തിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെ 351 അംഗങ്ങളാണ് ലോക കേരളസഭയിലുള്ളതെന്ന് സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.