ഫയൽ ഫോട്ടോ
പത്തനംതിട്ട: 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ്ങിന്‍റെ പുതുക്കിയ നിർദേശങ്ങളിലാണ് 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുവാദമില്ലെന്ന് പറയുന്നത്.
ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ഇതിനായി വെബ്സൈറ്റിലെ മാർഗനിർദേശങ്ങളിലാണ് സർക്കാർ പുതിയ നിലപാട് ഉൾപ്പെടുത്തിയിരിക്കുന്നത്.
യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ സംഘപരിവാർ സംഘനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേദം ഉയർന്നിരുന്നു. എന്നാൽ, നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിരുന്നില്ല.
ശബരിമല വിധിക്കെതിരായ റിവ്യൂ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന്‍റെ നിലപാട് മാറ്റം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും വൈബ്സൈറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.