പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
അടിമാലി: പവർകട്ടും ലോഡ്ഷെഡിങുമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് എൽ.ഡി.എഫ് സർക്കാറിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിവാസൽ വിപുലീകരണ പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വന്നും പോയുമുള്ള സാഹചര്യമില്ല. താൻ നയനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇതേ മാതൃകയിൽ പവർ കട്ട് ഒഴിവാക്കിയിരുന്നു. പിന്നീട് യു.ഡി.എഫ് മന്ത്രിസഭ വന്നപ്പോൾ രാവിലെയും വൈകിട്ടും ലോഡ് ഷെഡിങ് തിരികെ വന്നു.
കൂടാതെ പവർ കട്ടുമുണ്ടായി. എന്നാൽ കഴിഞ്ഞ 10 വർഷവും ലോഡ് ഷെഡിങ് ഉണ്ടായിട്ടില്ല. സർക്കാർ ക്രിയാത്മകമായി പ്രവർത്തിച്ചതാണ് ഇതിന് കാരണം. പള്ളിവാസൽ പദ്ധതിക്കൊപ്പം ഇടുക്കി ഭൂഗർഭ ജല വൈദ്യുത പദ്ധതിയുടെ അമ്പതാം വാർഷിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും ഉടുമ്പൻ ചോല എം.എൽ.എയുമായ എം.എം. മണി, എ. രാജ എം.എൽ.എ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ മിൻഹാജ് ആലം, ഡയറക്ടർ (ജനറേഷൻ) ജി.സജീവ്, ചീഫ് എൻജിനീയർ വി.വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.