പാലക്കാട്: ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എം.എൽ.എയുടെ വീട്ടിൽ കയറി ചോദിക്കൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് ചെത്തല്ലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ മറുപടി.
'നമ്മുടെ കുട്ടികൾ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികൾക്ക് മതത്തെ കുറിച്ച് പഠിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ..?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.
അത് നിങ്ങളുടെ എം.എൽ.എയോട് ചോദിക്കൂ എന്ന് പറഞ്ഞ സുരേഷ് ഗോപി എം.എൽ.എ ഏതാണ് പാർട്ടിയെന്ന് ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മറുപടി കിട്ടിയതോടെ, 'മാർക്കിസ്റ്റ് പാർട്ടി സർക്കാറിന്റെ കീഴിലാണ് ദേവസ്വം ബോർഡ്. നിങ്ങൾ ന്യായമായും എം.എൽ.എയുടെ വീട്ടിൽ കയറി ചോദിക്കേണ്ട ചോദ്യമാണത്.'-എന്നായിരുന്നു മറുപടി.
അതിന് നിങ്ങളുടെ എം.എൽ.എക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് സാധിക്കുന്ന എം.എൽ.എ നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങൾക്ക് ആവലാതികൾ ആവോളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തത്. കഴിഞ്ഞ തവണ കിറ്റ് തന്ന് നിങ്ങളെ പറ്റിച്ചെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ കിറ്റുമായി വരുന്നവന്റെ മോന്തക്ക് വലിച്ചെറിഞ്ഞ് കൊടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങളെ ആർക്കും രക്ഷിക്കാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.