പവാർ എന്തുപറഞ്ഞാലും അനുസരിക്കും, നേതൃത്വത്തിന്‍റെ നിലപാടിനൊപ്പം നിൽക്കും- മാണി സി. കാപ്പൻ

കോട്ടയം: പാലാ സീറ്റ് വേണമെന്ന കടുംപിടിത്തത്തിൽ നിന്ന മാണി സി. കാപ്പൻ അയയുന്നതായി സൂചന. ശരത് പവാർ എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. തന്‍റെ നേതാവ് പവാറാണ്. അദ്ദേഹം പറഞ്ഞാൽ പാലാ സീറ്റിൽ നിന്നും മാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് നേതാക്കളുമായുള്ളത് വ്യക്തിപരമായി അടുത്ത ബന്ധമാണെന്നും യു.ഡി.എഫ് നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി ചർച്ച വേണമോയെന്ന് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് പൊതുസമ്മതനാകുമോയെന്ന ചോദ്യത്തിന്, എനിക്ക് ഭ്രാന്തുണ്ടോയെന്ന മറുപടിയാണ് മാണി സി. കാപ്പന്‍ നല്‍കിയത്.

എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എൻ.സി.പി ദേശീയ നേതൃത്വം ഇന്നലെ രംഗത്ത് എത്തിയിരുന്നു. പാലാ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എൻ.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചിരുന്നു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എൻ.സി.പി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശരത് പവാറിനെ മുന്നില്‍ നിര്‍ത്തി ദേശീയതലത്തില്‍ പുതിയ മുന്നണിക്ക് ഇടതുപാര്‍ട്ടികള്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് കേരളത്തിലെ മുന്നണിമാറ്റ പ്രശ്നം ചർച്ചയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.