മലപ്പുറം: ആവശ്യത്തിന് അറവ് മാടുകളെ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായെന്ന് ഇറച്ചിക്കച്ചവടക്കാർ. തോലിനും എല്ലിനും വിലത്തകര്‍ച്ച നേരിടുകകൂടി ചെയ്തതോടെ കടക്കെണിയിലായെന്നും ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട്, കർണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലെ മഞ്ചേരി, എടക്കര, ചേളാരി, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചന്തകള്‍ വഴി അറവുമാടുകളെ വാങ്ങുന്നത്. നല്ലയിനം അറവുമാടുകൾക്ക് കിലോക്ക് 360 മുതല്‍ 380 രൂപ വരെ കണക്കാക്കി മതിപ്പ് വില നിശ്ചയിച്ചാണ് വാങ്ങുന്നത്. ഇവയെ കശാപ്പ് ചെയ്ത് വില്ക്കുമ്പോൾ ഇറച്ചിക്ക് പരമാവധി കിലോക്ക് 400 രൂപയാണ് ലഭിക്കുന്നത്. ലാഭം നന്നേ കുറവായതിനാല്‍ കടയുടമക്ക് കൂലിപോലും ലഭിക്കാത്ത അവസ്ഥയാണ്.
കടവാടക, വൈദ്യുതി- വെള്ളം ബില്‍, കൂലി തുടങ്ങിയ ചെലവുകള്‍ കടയുടമ കൈയിൽനിന്ന് എടുക്കേണ്ട അവസ്ഥയാണ്. നഷ്ടം നികത്തിയിരുന്നത് അറവ് മാടിന്റെ തോല്, എല്ല്, നെയ്യ് എന്നിവ വിറ്റായിരുന്നു. എന്നാൽ, ഡിമാന്റ് വലിയ തോതില്‍ കുറഞ്ഞത് കാരണം ചെറിയ തുകയാണ് ഇതിന് ഇപ്പോൾ ലഭിക്കുന്നത്. കടക്കെണിയിലായ കച്ചവടക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളതെന്നും ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി, ജില്ലാ നേതാക്കളായ ശിഹാബ് കുരിക്കള്‍ പള്ളിക്കല്‍ ബസാര്‍, ബഷീര്‍ വണ്ടൂര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.