എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നിരോധിക പാൻമസാലകൾ
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ 1200 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഓപറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്മേൽ പുന്നമൂട് സ്കൂൾ പരിസരത്ത് നിന്നാണ് നിരോധിത പാൻമസാല ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ കാക്കമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷൈജുവിനെ ചോദ്യം ചെയ്തതിൽ നിന്ന്, ഇയാൾ തെറ്റിവിളയിൽ തന്നെ മറ്റൊരു വീട് വാടകക്ക് എടുത്ത് ഗോഡൗണാക്കി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വാടക വീട്ടിൽ നിന്നും 1200 കിലോയോളം നിരോധിത പാൻമസാല ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രമേശ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ഉമാപതി, അരുൺ ഇ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
സ്കൂൾ കോളേജ് വിദ്യാർഥികളെയും അന്യസംസ്ഥാന ക്യാമ്പുകളും ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ട്രെയിൻ മാർഗ്ഗവും, കൊറിയറിലൂടെയുമാണ് നിരോധിത പുകയിലോൽപന്നങ്ങൾ സംഭരിക്കുന്നത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.