കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ ഉൾക്കൊണ്ട് പുതിയ ഭവന നയം തയാറാക്കുമെന്ന് കെ. രാജൻ

തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉൾക്കൊണ്ട് കേരളത്തിന് പുതിയ ഭവന നയം തയാറാക്കുമെന്ന് മന്ത്രി കെ. രാജൻ. തിരുവനന്തപുരം പി.ടി.പി നഗറിൽ സംസ്ഥാന നിർമിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം 'അമേസ് 28' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭവന നിർമാണ രംഗത്ത് നവീന സാങ്കേതിക വിദ്യകളും ഹരിത നിർമാണ രീതികളും ഉപയോഗപ്പെടുത്താൻ കഴിയണമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം വാഴമുട്ടത്ത് ആറ് ഏക്കറിൽ നാഷണൽ ഹൗസിങ് പാർക്ക് നിർമിക്കാൻ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായി. വിവിധ രൂപകല്പനയിലുള്ള 40 ഓളം നിർമിതികൾ ഉൾക്കൊള്ളുന്ന നാഷണൽ ഹൗസിങ് പാർക്കിൽ എല്ലാവിധ നിർമാണ സാമഗ്രികളും പരിചയപ്പെടുത്താൻ സൗകര്യങ്ങൾ ഉണ്ടാകും. നിർമാണ സാമഗ്രികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ എല്ലാ ജില്ലകളിലും കലവറ സംവിധാനം ശക്തിപ്പെടുത്തും. മൊബൈൽ ക്വാളിറ്റി ലാബ് സൗകര്യവും ഉണ്ടാകും.

ഏകീകൃത നിർമാണ രീതികൾ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തിലും താങ്ങാവുന്ന ചെലവിലും ഭവന നിർമാണ രീതികൾ സ്വീകരിക്കാൻ കേരളം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ.ഐ.ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസം കൊണ്ടാണ് നിർമിതി കേന്ദ്രം കാമ്പസിൽ മാതൃകാ കെട്ടിടം നിർമ്മിച്ചത്.

ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്രം ജീവനക്കാർക്കും മെറ്റിറ്റ് അവാർഡുകളും ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന നിർമിതി കേന്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, ത്വാ സ്ത ചെന്നൈ മാനേജിംഗ് ഡയറക്ടർ ആദിത്യ, വി.എസ് കെസ്‌നിക് ഫിനാൻസ് അഡ്വ വൈസർ എസ്. അശോക് കുമാർ, ഡെപ്യുട്ടി ടെക്‌നിക്കൽ കോ ഓർഡിനേറ്റർ ഡോ. റോബർട്ട് വി. തോമസ്, ചീഫ് ടെക്‌നിക്കൽ ഓഫീസർ ആർ. ജയൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - will prepare a new housing policy including climate changes- K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.