ആമ്പല്ലൂര്‍: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിക്ക് സമീപമെത്തിയ ഒമ്പതംഗ കാട്ടാനകൂട്ടത്തെ കുങ്കി ആനകള്‍ ഓടിച്ച് കാടുകയറ്റി. ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് എണ്ണത്തില്‍ പിടിയാനകള്‍ കൂടുതലുള്ള കാട്ടാനക്കൂട്ടം കോളനിക്ക് സമീപമെത്തിയത്. തുടര്‍ന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പ്രേം ഷെമീര്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചതിനുശേഷം മൂന്നുമണിയോടെ കുങ്കി ആനകളെ ഉപയോഗിച്ച് തിരികെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.
എലിക്കോട് മുതല്‍ കാഞ്ഞിരമുക്ക് എന്ന സ്ഥലം വരെ ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമാണ് കാട്ടാനകളെ ഓടിച്ചുകാടുകയറ്റിത്. കുങ്കി ആനകളെ കണ്ട് കാട്ടാനകൂട്ടം ചിതറി ഓടി കോളനിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വളരെ തന്ത്രപൂര്‍വമാണ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയത്. മുമ്പ് ഒറ്റയാന്മാരെ കാടുകയറ്റിയിട്ടുണ്ടെങ്കിലും ഈ കുങ്കി ആനകള്‍ ആദ്യമായാണ് കൂട്ടമായെത്തിയ കാട്ടാനകളെ തുരത്തുന്നത്. കൊമ്പന്മാരായ കുങ്കി ആനകള്‍ പിടിയാനകളായ കാട്ടാനകളെ കാണുമ്പോള്‍ എപ്രകാരമായിരിക്കും പ്രതികരിക്കുക എന്ന ആശങ്ക ദൗത്യ സംഘത്തിനുണ്ടായിരുന്നു.
എന്നാല്‍ ആ ആശങ്കളെല്ലാം അസ്ഥാനത്താക്കുന്ന രീതിയിലുള്ള പ്രകടമാണ് കുങ്കികൾ കാഴ്ചവെച്ചത്. ഞായറാഴ്ചയും തിരച്ചിൽ ദൗത്യം തുടരും. ഇന്ന് എലിക്കോട് ഭാഗത്തേക്ക് വീണ്ടും കാട്ടാനകള്‍ എത്താന്‍ സാധ്യതയില്ലെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. അതേസമയം കാട്ടാനകളെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ അറിയിക്കണമെന്ന് വാച്ചര്‍മാര്‍ക്കും നാട്ടുകാര്‍ക്കും ദൗത്യസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.