അങ്കണവാടിയുടെ ചുറ്റുമതിൽ കാട്ടാന തകർത്ത നിലയിൽ

കാട്ടാനക്കൂട്ടം അങ്കണവാടിയുടെ ചുറ്റുമതിൽ തകർത്തു

പേരാവൂർ: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഏഴാം ബ്ലോക്കിലെ അങ്കണവാടി കെട്ടിടത്തിന്‍റെ ചുറ്റുമതിലും പരിസരത്തെ കൃഷിയും നശിപ്പിച്ചു. ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ 15 മീറ്ററ്റോളം തകർത്തു. അങ്കണവാടിയുടെ അധീനഭൂമിയിലെ വാഴ, കപ്പ മുതലായ കാർഷികവിളകളും നശിപ്പിച്ചു. ഫാം ആശുപത്രിയോടും നിർമാണത്തിലിരിക്കുന്ന ട്രൈബൽ ഹോസ്റ്റലിനോടും ചേർന്നാണ് അങ്കണവാടി.

ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തി ഫാമിന്‍റെ കാർഷിക മേഖലകളിൽ തമ്പടിച്ചിരുന്ന കാട്ടാനകളാണ് ഫാമിലും ഫാമിലെ പുനരധിവാസ മേഖലകളിലും ഫാമിന് പുറത്തുള്ള ജനവാസ മേഖലകളിലും നിരന്തരം കൃഷി നശിപ്പിക്കുന്നത്‌. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും കാട്ടാനശല്യത്തിന് പരിഹാരം കാണാൻ അധികൃതർക്കാവുന്നില്ല.

പലതവണ ആനയുടെ മുന്നിൽ പെട്ടിട്ടുള്ള ജീവനക്കാർ ഏറെ ഭയന്നാണ് മേഖലയിൽ ജോലിക്കെത്തുന്നത്. സ്കൂളുകൾ തുറന്നതോടെ കുട്ടികളെ സ്കുളിൽ വിടാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്. പകലും രാത്രിയും ഒരുപോലെ കാട്ടാന ഭീഷണിയിലാണ് മേഖല മുഴുവൻ. ഫലപ്രദമായ ഒരു ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.