നെടുമ്പാശ്ശേരി/ആലുവ: കോവിഡ് 19മായി ബന്ധപ്പെട്ട ജാഗ്രതാനിർദേശങ്ങൾ ലംഘിച്ച് ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർഥി ഡോ. രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ 80ഒാളം പേർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ഇവരിൽ അമ്പതോളം പേരെ തിരിച്ചറിഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രജിത്കുമാറിനെ ഒന്നാം പ്രതിയാക്കി ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.
കാലടി ഒക്കൽ ചേലാമറ്റം സ്വദേശികളായ നിബാസ് (24), മുഹമ്മദ് അഫ്സൽ (23) എന്നിവരാണ് അറസ്റ്റിലായത്. ചെെന്നെയിൽനിന്ന് ഞായറാഴ്ച രാത്രി 9.30ന് ഇൻഡിഗോ വിമാനത്തിലാണ് രജിത്കുമാർ എത്തിയത്.
വിമാനത്താവളത്തിെൻറ 500 മീറ്ററിനകത്ത് പ്രകടനം, മുദ്രാവാക്യം വിളി എന്നിവക്ക് ഹൈകോടതി വിലക്കുണ്ട്. ആളുകൾ കൂട്ടം കൂടുന്നതിനെതിരെ സർക്കാർ നിർദേശം നിലനിൽക്കെയാണ് മാസ്ക് ധാരണം ഉൾപ്പെടെ ഒരു മുൻകരുതലുമില്ലാതെ കുട്ടികളും സ്ത്രീകളുമടക്കം തടിച്ചുകൂടിയത്.
‘രജിത്കുമാർ ആർമി’ എന്ന പേരിൽ ആരാധകരാണ് സ്വീകരണമൊരുക്കിയത്. പൊലീസ് വിലക്കിയിട്ടും ഇവർ ഏറെ നേരം വിമാനത്താവളത്തിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. അധ്യാപകൻ കൂടിയായ രജിത്കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാൻ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നത്രെ. ഇവരാണ് മറ്റുള്ളവരെ വിളിച്ചുവരുത്തിയത്.
ഐ.പി.സി143, 147, 149, 188, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തിരിച്ചറിയാത്തവരെ കണ്ടെത്താൻ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യവും സ്വീകരണച്ചടങ്ങിെൻറ വിഡിയോ-ഫോട്ടോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. രജിത്കുമാർ ആലുവയിലെ ലോഡ്ജിലാണ് തങ്ങിയത്. ഇദ്ദേഹത്തെ കണ്ടെത്താൻ സ്വദേശമായ ആറ്റിങ്ങലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസിന് വീഴ്ച പറ്റിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.