കൊച്ചി: സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ എട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക.
വടകര ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ, ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതാണെന്നും കമീഷൻ വ്യക്തമാക്കി. ഹരജികൾ ഇന്ന് കോടതി പരിഗണിക്കും. സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും കമീഷൻ നടപ്പാക്കി. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളുടെയും മേൽനോട്ടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമീഷൻ പറയുന്നു.
26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അന്തിമ നിമിഷത്തിൽ മാറ്റങ്ങൾ വരുത്തുന്നത് മുഴുവൻ കാര്യങ്ങളും താറുമാറാക്കും. ഈ സാഹചര്യത്തിൽ ഹരജി അനുവദിക്കരുതെന്നും കമീഷൻ സത്യവാങ്മൂലത്തിൽ പറയുന്നു. മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ മുൻവർഷങ്ങളിൽ സി.പി.എം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് കെ. പ്രവീൺ കുമാർ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.