ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും വിഷലിപ്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും വിഷലിപ്തമായെന്ന് 2016ലെ സാമ്പത്തികാവലോകനം. അശാസ്ത്രീയ ശുചിത്വശീലങ്ങളും വിവേചനരഹിതമായ മാലിന്യനിര്‍മാജനവുമാണ് ഇതിന് കാരണം. ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യംമൂലം ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും മാലിന്യമയമായി. ഇ-കോളി, കോളിഫോം ബാക്ടീരിയകളും രാസവസ്തുക്കളും പരിശോധനയില്‍ കണ്ടത്തെിയതായും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ 118023 സ്രോതസ്സുകളില്‍ നടത്തിയ പരിശോധനയില്‍ 12641ലും ഇ-കോളി ബാക്ടീരിയ കണ്ടത്തെി. 93653 എണ്ണത്തില്‍ കോളിഫോം ബാക്ടീരിയയും 3451ല്‍ മറ്റ് മാലിന്യങ്ങളും സ്ഥിരീകരിച്ചു. 61248 എണ്ണത്തില്‍ ഏക രാസമാലിന്യ സാന്നിധ്യം കണ്ടത്തെി. 1698ല്‍ ഇരുമ്പ് കണ്ടത്തെിയിട്ടുണ്ട്.
പല ജില്ലകളും വരള്‍ച്ചയും കടുത്ത ജലദൗര്‍ലഭ്യവും നേരിടുന്നു. ആളോഹരി ജലലഭ്യത ഏറ്റവുംകുറവ് കാസര്‍കോട് ജില്ലയിലാണ്. കൂടുതല്‍ എറണാകുളത്തും. മലപ്പുറം, പാലക്കാട് ജില്ലകളിലും ആളോഹരി ജലലഭ്യത തീരെകുറവാണ്.

സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞു. 2015ല്‍ 35.72 ലക്ഷംപേരാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2016ല്‍ ഇത് 34.37 ലക്ഷമായി താഴ്ന്നു. സാങ്കേതിക, പ്രഫഷനല്‍ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 1.63 ലക്ഷത്തില്‍നിന്ന് 1.7 ലക്ഷമായി ഉയര്‍ന്നു. പൊതുതൊഴിന്വേഷകരുടെ എണ്ണം മുന്‍വര്‍ഷത്തെ 34.09ല്‍നിന്ന് 32.67 ലക്ഷമായി.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ 116 എണ്ണത്തിന് ഇപ്പോഴും സ്വന്തം കെട്ടിടമില്ല. 74 എല്‍.പി, 17 യു.പി, 25 ഹൈസ്കൂള്‍ എന്നിവ ഇതില്‍പെടുന്നു. സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നു. 2015-16ല്‍ 3763169 കുട്ടികളുണ്ടായിരുന്നു. 2016-17ല്‍ ഇത് 3701577 ആയി കുറഞ്ഞു. എല്‍.പി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയപ്പോള്‍ യു.പിയിലും ഹൈസ്കൂളുകളിലും കുറഞ്ഞു.

സംസ്ഥാനത്തെ 5715 അനാദായകരമായ സ്കൂളുകളുണ്ട്. ഇതില്‍ 4352 എണ്ണം എല്‍.പി സ്കൂളുകളാണ്. 1040 യു.പി സ്കൂളുകളും 323 ഹൈസ്കൂളുകളും അനാദായകരമാണെന്ന് അവലോകനം പറയുന്നു. ഇക്കൂട്ടത്തില്‍ 2606 സര്‍ക്കാര്‍ സ്കൂളുകളും 3109 എയ്ഡഡ് സ്കൂളുകളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Tags:    
News Summary - water resources are poluted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.