ബസിൽ സൂക്ഷിച്ചത് മദ്യകുപ്പിയല്ലല്ലോ ? കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ഹൈകോടതി

കൊച്ചി: ബസിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന്‍റെ പേരിലെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയ്‌മോൻ ജോസഫ് സമർപ്പിച്ച ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ബസിന്‍റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് രണ്ട് കുടിവെള്ളക്കുപ്പികൾ വെച്ചിരിക്കുന്നത് നേരിട്ട് കണ്ടെത്തിയതിനെ തുടർന്ന് ഗതാഗത മന്ത്രി ഇടപെട്ട് നടപ്പാക്കിയ സ്ഥലംമാറ്റം സ്വേഛാപരവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ഹരജിക്കാരൻ ബസിൽ കുഴഞ്ഞുവീണതും വാർത്തയായിരുന്നു.

വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയത് ഉചിതമാണോയെന്ന് കോടതി വാക്കാൽ ചോദിച്ചു. സ്ഥലം മാറ്റുന്നതിൽ തെറ്റില്ല. എന്നാൽ, മതിയായ കാരണം വേണം. ബസിൽ സൂക്ഷിച്ചത് മദ്യക്കുപ്പിയല്ലല്ലോയെന്ന് ചോദിച്ച കോടതി, ജീവനക്കാരുടെ തൊഴിൽ സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

പൊൻകുന്നത്തുനിന്ന് തിരുവനന്തപുരത്തേക്ക് എട്ട് മണിക്കൂറിലേറെ യാത്രയുള്ളതിനാൽ കുടിക്കാനായി കരുതിയ രണ്ട് കുപ്പിവെള്ളമാണ് ബസിൽ വെച്ചിരുന്നതെന്ന് ഹരജിക്കാരൻ അറിയിച്ചു. എന്നാൽ, ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശം നേരത്തെതന്നെ നൽകിയതാണെന്നും സ്ഥലംമാറ്റത്തിൽ മന്ത്രിക്ക് പങ്കില്ലെന്നും കെ.എസ്.ആർ.ടി.സി അഭിഭാഷകൻ വാദിച്ചു. കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയ പരാതികളിലും ജീവനക്കാരെ സ്ഥലമാറ്റാറുണ്ടെന്നും വ്യക്തമാക്കി.

Tags:    
News Summary - Wasn't the liquor bottle kept in the bus? High Court on KSRTC driver's transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.