മുണ്ടത്തിക്കോട് സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ
തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ഉദ്യോഗസ്ഥർ. വെടിക്കോപ്പുകളുടെ നിർമാണത്തിൽ സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം നടന്നോ എന്നതിലാണ് അന്വേഷണ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിച്ചത് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമാകാമൊന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന പ്രദേശത്ത് ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളുടെ വിശദമായ രാസപരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കൂടുതൽ ശബ്ദം ലഭിക്കാൻ പടക്ക നിർമാണത്തിൽ ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. പടക്കങ്ങളുടെ സ്ഫോടനതീവ്രത വർധിപ്പിക്കാനാണ് നിയമവിരുദ്ധമായി പൊട്ടാസ്യം ക്ലോറേറ്റ് ചേർക്കുന്നത്. ചെറിയ ചൂടേറ്റാലോ നേരിയ ഉരസലുണ്ടായാലോ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഇത്തരം അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് നിയമപ്രകാരം കർശന വിലക്കുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഇത്തരം വസ്തുക്കളുടെ ഉപയോഗം പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ) പൂർണമായും നിരോധിച്ചതാണ്. നിർമാണശാലയിൽ ഈ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
മുതലമട: പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുതലമട വെള്ളാരംകടവിലെ പടക്കനിർമാണ ശാലയിലെ സ്ഫോടകവസ്തുക്കൾ പരിശോധനക്കയച്ചു. എ.എസ്.പി ആശ ശരത്തിനൊപ്പം ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘമാണ് വെള്ളാരംകടവിൽ പരിശോധനക്കെത്തിയത്. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചുള്ളിയാർ ഡാം തെ ന്മലയോരത്തുള്ള വെള്ളാരംകടവിലെ പടക്കനിർമാണശാലക്ക് ജില്ല കലക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ കഴിഞ്ഞ ദിവസം സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.