വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ
കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിപ്രായമായിരിക്കുമെന്നും പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് ആലങ്കാരിക പദപ്രയോഗമാണെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുനമ്പം വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഈ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാട് എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് രാഷ്ട്രീയമല്ലേ, പലതും കാണുമെന്നും ചെയർമാൻ പറഞ്ഞു. രാഷ്ട്രീയ നേതാവായി പറയുമ്പോൾ ഉള്ള കാര്യം ഭരണകർത്താവാകുമ്പോൾ നടക്കണമെന്നില്ല. ഈ വിഷയത്തിൽ സർക്കാറിനിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മന്ത്രി കെ.എം. ഷാജി ഉൾപ്പെടെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നിലധികം കോടതികൾ ഇത് വഖഫ് ഭൂമിയാണെന്ന് വിധി പറഞ്ഞിട്ടുണ്ട്.
മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് ആണ് ഗൂഢാലോചനയുടെ കേന്ദ്രബിന്ദു, അവരാണ് കുറ്റക്കാർ. അവരാണ് ഭൂമി വിറ്റു കാശാക്കാനുള്ള നീക്കം ആദ്യം നടത്തിയത്. അവിടെ കബളിക്കപ്പെട്ട് ഭൂമി വാങ്ങി താമസിക്കുന്ന പാവപ്പെട്ടവരോട് തങ്ങൾക്ക് വിദ്വേഷമില്ല. മുനമ്പം വിഷയത്തിൽ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവിടെ താമസിക്കുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ഇപ്പോൾ പറയാൻ പറ്റില്ല, വഖഫ് ഭൂമി വഖഫായി സ്ഥിരപ്പെടുത്തുക എന്നതാണ് ബോർഡിനെ സംബന്ധിച്ച് പ്രധാനം. ഫാറൂഖ് കോളജിനൊപ്പം നിൽക്കണമോ വഖഫ് ബോർഡിനൊപ്പം നിൽക്കണമോ എന്ന് മുസ്ലിം ലീഗ് തീരുമാനിക്കണം.
ഉമീദ് പോർട്ടലിൽ മുനമ്പം രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ നോട്ടീസിന് ചൊവ്വാഴ്ച വിശദമായ മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. ഉമീദിൽ രജിസ്റ്റർ ചെയ്തത് വ്യവഹാരത്തിൽ ഉൾപ്പെട്ട ഭൂമിയെന്ന് വ്യക്തമാക്കിത്തന്നെയാണ്. പുതിയ സി.ഇ.ഒയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് നേരത്തെ ഉണ്ടായിരുന്ന സി.ഇ.ഒയെ സ്ഥലം മാറ്റിയപ്പോൾ താൽക്കാലിക ചുമതല നൽകിയതാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.