‘ന്യായത്തിന്‍റെ ശക്തിപോരെന്ന് തോന്നുമ്പോഴാണ് വ്യക്തിപരമായി കൊച്ചാക്കുന്നത്’; രാഹുലിനെ പരിഹസിച്ച പി. രാജീവിനോട് ബൽറാം

കോഴിക്കോട്: നിയമസഭയിലെ തുടക്കക്കാരൻ എന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചോദ്യത്തിന് വഴങ്ങിയതെന്ന മന്ത്രി പി. രാജീവിന്‍റെ പരാമർശത്തിന് മറുപടിയുമായി കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം. ഉന്നയിക്കുന്ന വാദങ്ങൾക്ക് ന്യായത്തിന്‍റെ ശക്തി പോരെന്ന് സ്വയം തോന്നുമ്പോഴാണ് എതിർപക്ഷത്ത് നിൽക്കുന്നയാളെ വ്യക്തിപരമായി കൊച്ചാക്കാനും ഡിസ്ക്രഡിറ്റ് ചെയ്യാനും മന്ത്രിക്ക് തോന്നുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈപ്പറയുന്ന പി. രാജീവും ഈ പതിനഞ്ചാം നിയമസഭയിലല്ലേ ആദ്യമായി അംഗമായത്? പിന്നെന്തിനാണ് ഒരു ജൂനിയർ/സീനിയർ വേർതിരിവും അതിന്റെയടിസ്ഥാനത്തിലുള്ള പരിഹാസവും?

Ad Hominem എന്നത് ഒരു ന്യായവൈകല്യമാണ് എന്ന് ബഹു. മന്ത്രി തിരിച്ചറിയണം. ഉന്നയിക്കുന്ന വാദങ്ങൾക്ക് ന്യായത്തിന്റെ ശക്തി പോരെന്ന് സ്വയം തോന്നുമ്പോഴാണ് എതിർപക്ഷത്തു നിൽക്കുന്നയാളെ വ്യക്തിപരമായി കൊച്ചാക്കാനും ഡിസ്ക്രഡിറ്റ് ചെയ്യാനുമൊക്കെ മന്ത്രിക്ക് തോന്നുന്നത്.

ഇന്ന​ലെ നിയമസഭയിൽ നടന്ന ധനാഭ്യർഥന ചർച്ചയിലാണ് മന്ത്രി പി. രാജീവും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ ​കൊമ്പുകോർത്തത്. ബിസിനസ് സെൻട്രികായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ആവർത്തിച്ച് ചോദിച്ചത്. ഒന്നാം സ്ഥാനമെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളിൽ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങളുണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കുന്നതെന്നും ഇവർ വിമര്‍ശനമുന്നയിച്ചു.

എന്നാൽ, വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാൻ ശ്രമിച്ച മന്ത്രി രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത്‌ ചാനൽ ചർച്ചയല്ലെന്നും കുട്ടികളെക്കാൾ ധാരണയില്ലാത്ത രീതിയിലാണ്‌ കാര്യങ്ങൾ വിളിച്ചു പറയുന്നതെന്നും പി. രാജീവ്‌ പറഞ്ഞു.

കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടം. അതുകൊണ്ടാണ് റാങ്കിങ്ങിൽ തർക്കവുമായി പ്രതിപക്ഷം വരുന്നത്. സഭയിൽ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന്‌ അവസരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ്‌ രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നിയമസഭയിൽ ജൂനിയർ, സീനിയർ എന്നൊന്നില്ലെന്നും 140 അംഗങ്ങൾക്കും തുല്യപരിഗണനയാ​ണെന്നും പി.സി. വിഷ്ണുനാഥ് ഓർമിപ്പിച്ചു.

അതിനിടെ, ആവശ്യപ്പെടുന്ന ഉത്തരം കിട്ടണമെന്ന് പ്രതിപക്ഷം ശഠിക്കരുതെന്ന് സ്‌പീക്കർ എ.എൻ. ഷംസീറും പറഞ്ഞു. രാഹുൽ ആവശ്യപ്പെടുന്ന ഉത്തരം മന്ത്രി നൽകണമെന്ന് രാഹുൽ ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മന്ത്രി ഉത്തരം പറഞ്ഞ് കഴിഞ്ഞു. നിങ്ങൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പറയാമെന്നും കോൺഗ്രസ് അംഗത്തോട് സ്പീക്കർ ഷംസീർ വ്യക്തമാക്കി.

ഇതേക്കുറിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ​ഫേസ്ബുക്കിൽ പ്രതികരണവുമായി എത്തിയത്. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങൾ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങൾ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോൾ ഞാൻ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭ ആയാലും ചാനൽ ചർച്ചയായാലും ചായക്കട ചർച്ചയായാലും തരാൻ പറ്റണം’ -രാഹുൽ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - V.T. Balram hits out at P. Rajeev for mocking Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.