മാനസാന്തരപ്പെട്ട ജോർജിനെയാണ് സി.പി.എം കാത്തിരിക്കുന്നത്, പിടിച്ച് അകത്തിടാൻ മുട്ടുകാൽ വിറയ്ക്കും -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിംകൾക്കെതിരെ വർഗീയ വിദ്വേഷം പ്രസംഗിച്ച പി.സി. ജോർജിനെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാൻ പറയാൻ സി.പി.എമ്മിന് മുട്ടുകാൽ വിറയ്ക്കുമെന്ന് വി.ടി. ബൽറാം. ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോർജിനെയാണ് സിപിഎം കാത്തിരിക്കുന്നതെന്നും ജോർജിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച് ബൽറാം പരിഹസിച്ചു.

'ഇപ്പോഴും മാനസാന്തരപ്പെട്ട് മാപ്പു പറയുന്ന ജോർജിനെയാണ് സി.പി.എം കാത്തിരിക്കുന്നത്. അയാൾക്കെതിരെ കേസെടുത്ത് പിടിച്ച് അകത്തിടാൻ കേരളമെന്ന ബനാന റിപ്പബ്ലിക് ഭരിക്കുന്ന ബനാന ട്രീയോട് പറയാൻ സിപിഎമ്മിന് മുട്ടുകാൽ വിറയ്ക്കും' -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.

സി.പി.എം പ്രസ്താവനയുടെ പൂർണ രൂപം:

മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി.സി. ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം.

കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം. 

Tags:    
News Summary - VT Balram against CPM and PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.