തൃപ്പൂണിത്തുറ: ഗവ. ആയുർവേദ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കാമ്പസ് താൽക്കാലികമായി അടച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഇരുപതിലേറെ വിദ്യാർഥികളാണ് രോഗബാധിതരായത്. ആൺകുട്ടികളുടെ ഹോസ്റ്റലിലും സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോസ്റ്റലിൽ ഭക്ഷണം പാകംചെയ്യുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ജലസംഭരണികളിലെ വെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ജലത്തിന്റെ സാമ്പിൾ ലബോറട്ടറി പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വിദ്യാർഥികൾക്ക് കൂട്ടത്തോടെ വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം കാമ്പസിൽ അടിയന്തര പരിശോധന നടത്തി. കാമ്പസിലെ ജലസംഭരണികൾ അടിയന്തരമായി ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിഭാഗം കോളജ് അധികൃതർക്ക് നോട്ടീസ് നൽകി. കാമ്പസും ഹോസ്റ്റൽ പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
പടർന്നുപിടിച്ച രോഗബാധയെത്തുടർന്ന് കോളജ് ജൂൺ 25 വരെ അടച്ചിടാൻ തീരുമാനിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളോട് താൽക്കാലികമായി വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകി. എന്നാൽ, പരീക്ഷയുള്ളതിനാലും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമായി കോളജിൽ തുടരേണ്ടി വരുന്ന വിദ്യാർഥികൾക്ക് കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രത്യേക ജലവിതരണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഭവം വിവാദമായതോടെ കാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.