വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യാഴാഴ്ച വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ജിതിൻ രാമകൃഷ്ണൻ അഡ്വ. കെ.എം. രാംദാസ് മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധിപറയൽ ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഒന്നും വെളിവായിട്ടില്ലെന്നും കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലായയാളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ ഉറവിടം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും എസ്.ഐ.ടി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. ജിതിനെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തെളിവുകൾ മുഴുവൻ മായ്ച്ചുകളഞ്ഞ സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യംചെയ്ത് ഉറവിടം പുറത്തുകൊണ്ടുവരാനാണ് ശ്രമം. ജിതിൻ ഭാസ്കരന്റെ അറസ്റ്റിന് പിന്നാലെ പ്രതിരോധം തീർത്ത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിട്ടുണ്ട്. യു.ഡി.എഫ് ഗൂഢാലോചനയാണ് ജിതിന്റെ അറസ്റ്റിന് പിന്നിലെന്നാണ് ആരോപണം.
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വർഗീയചേരിതിരിവുണ്ടാക്കാനാണ് സ്ക്രീൻ ഷോട്ടുണ്ടാക്കിയത്. അത് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവെച്ച് തോൽപ്പിക്കാനായിരുന്നു ശ്രമം.
ഇതുണ്ടാക്കിയത് യു.ഡി.എഫാണെന്നായിരുന്നു ആക്ഷേപം. അതുകേട്ട പയ്യൻ തന്റെ ഫോൺ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എന്തൊരു കാപട്യമാണ് സി.പി.എം കാണിച്ചത്. സംഘ്പരിവാർ ചെയ്യുന്ന അതേ പണിയാണിത്. അത് പിടിക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.