അറ്റ്ലാന്റയിലെ മലയാളി ലോകകപ്പ് വളന്റിയർമാരായ നിഷാദ്, മൻസി, ഷമീറ, ഷിബിൽ, ഷമീജ് എന്നിവർ
നൂറ്റാണ്ടിലെ തുടർച്ചയായ അഞ്ചാം ഫിഫ ലോകകപ്പിന് സാക്ഷിയാവാനുള്ള പരിശ്രമങ്ങൾക്ക് പരിസമാപ്തി കുറിച്ചാണ് കോഴിക്കോടുനിന്ന് ഇത്തിഹാദ് എയർവേസിൽ അബൂദബി വഴിയുള്ള യാത്രക്കായി ശൈഖ് സായിദ് ഇന്റർ നാഷനൽ എയർപോർട്ടിലെത്തിയത്. നേരത്തെയുള്ള നാല് യാത്രകളേക്കാളേറെ ആകാംക്ഷ നിറഞ്ഞതും ഉദ്വേഗഭരിതവുമായിരുന്നു ഈ യാത്രയുടെ വിവിധ ഘട്ടങ്ങൾ. യു.എസ് എംബസിയിലെ രണ്ട് ഘട്ടമായുള്ള വിസ ഇന്റർവ്യൂകൾ, മറ്റേത് രാജ്യത്തേക്കുമുള്ള ഇത്തരത്തിലുള്ള കടമ്പകൾ ഒന്നുമല്ല എന്ന് തെളിയിക്കുന്നതായിരുന്നു. ഒട്ടനവധി തവണ പുതിയ യുദ്ധ പ്രതിസന്ധികൾ മനസ്സിൽ ഈ യാത്രവേണോയെന്ന ആലോചന ഉണ്ടാക്കിയിരുന്നുവെങ്കിലും അവസാനം കുടുംബവും സുഹൃത്തുക്കളും നൽകിയ ശക്തമായ പിന്തുണ തീരുമാനം മാറ്റിമറിച്ചു. യു.എസിലേക്കുള്ള ഇമിഗ്രേഷൻ അമേരിക്കക്ക് പുറത്ത് അബൂദബിയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മേഖലയിലെ പുതിയ പ്രശ്‌നങ്ങൾ ഈ ഒരു സംവിധാനത്തെയും താൽക്കാലികമായി നിർത്തിവെപ്പിച്ചിരിക്കുകയാണ്. എങ്കിലും വിശദമായ യു.എസ് പ്രീ ക്ലിയറൻസ് കഴിഞ്ഞ് വേണം യു.എസ് വിമാനങ്ങൾക്കായുള്ള ഗേറ്റുകളിലേക്കെത്താൻ.
ഗേറ്റ് നമ്പർ 36 A യിൽ അറ്റ്ലാന്റയിലേക്കുള്ള EY 13 നമ്പർ വിമാനത്തിലേക്കുള്ള യാത്രക്കാർ കയറിത്തുടങ്ങിയിട്ടുണ്ട്. ഏകദേശം 16 മണിക്കൂർ യാത്ര.... മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി ലോകകപ്പ് ആരാധകർ കുറവാണ്. മിക്കവരും ഫാമിലിയായി അവധി ആഘോഷിച്ച് വരുന്നവർ.. എങ്കിലും ആഫ്രിക്കയിൽ നിന്നുള്ള കുറച്ച് ഫാൻസ് ഇതിൽ എത്തിയിട്ടുണ്ടായിരുന്നു. അമേരിക്കൻ ഇമിഗ്രേഷൻ സമ്മാനിച്ചത് മറ്റൊരു അത്ഭുതമായിരുന്നു. ഒരു മിനിറ്റിൽ താഴെ സമയത്തിന്, ഫോട്ടോ മാത്രം എടുത്ത് താങ്ക്സ് പറഞ്ഞ് സ്വീകരിച്ച് യാത്രയാക്കി ഉദ്യോഗസ്ഥൻ. അറ്റ്ലാന്റയിലെ പീച്ച് ട്രീ മെട്രോ സ്റ്റേഷനടുത്തുള്ള താമസസ്ഥലത്തേക്ക് പോകവേ പുറത്ത് പെയ്യുന്ന നനുത്ത ചാറ്റൽ മഴക്കിടയിൽ രാത്രി പതിനൊന്നരയോടെ ഒരാൾ കൈയിൽ നല്ല കോഴിക്കോടൻ നെയ്ച്ചോറും ചിക്കൻ കറിയും പിന്നെ ഇടിയപ്പവുമായി എത്തി. കുടുംബസമേതം ഇവിടെ താമസിക്കുന്ന തിരൂർ കൽപകഞ്ചേരിക്കാരൻ നിഷാദ് (ലവ്‌ലി) ആയിരുന്നു കക്ഷി. മുൻ മന്ത്രി യു.എ. ബീരാന്റെ മകൻ യു.എ. നസീർ വിളിച്ചറിയിച്ച പ്രകാരമാണ് അദ്ദേഹം എന്നെ കാണാൻ വന്നത്. സോഫ്റ്റ്‌വെയർ കമ്പനിയിൽ എൻജിനീയറായ ഭാര്യ മൻസിയും ഇവിടെ ജോലി ചെയ്യുന്നു. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വളന്റിയർ ഡ്യൂട്ടിയുണ്ട് ഈ ദമ്പതികൾക്ക്. ഇവരെ കൂടാതെ ഏകദേശം 25 ഓളം മലയാളി വളന്റിയർമാർ ഇവിടെ വ്യത്യസ്ത സേവന വിഭാഗത്തിലുണ്ട്.
2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും 2014ലെ ബ്രസീൽ ലോകകപ്പിലും മലയാളി സാന്നിധ്യം വിരലിലെണ്ണാവുന്നതായിരുന്നു. പക്ഷേ, ഖത്തറിൽ എത്തിയപ്പോൾ കാര്യം മലയാളികൾ ഏറ്റെടുത്ത ലോകകപ്പായി മാറിയിരുന്നു. റഷ്യയിലും ഒന്നോ രണ്ടോ പേർ മാത്രമായിരുന്നു ഇന്റനാഷനൽ വളന്റിയർമാരായി മലയാളികൾ ഉണ്ടായിരുന്നത്. ഈ മാറ്റം ഒരു പക്ഷേ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ ഏറെ മലയാളികൾ ഉണ്ടായതിനാലാവാം, കൂടെ സന്നദ്ധതയും. ഒരു ആഗോള കായിക സംഗമത്തിന്റെ കണ്ണികളിലെ മലയാളി സാന്നിധ്യം എന്നും നമുക്ക് അഭിമാനിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.