ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ മരിക്കുന്നതിന് മുമ്പ് യു.എ.ഇയിലെ ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്. ചൊവ്വാഴ്ചയാണ് 33കാരി വിപഞ്ചികയെയും ഒന്നര വയസുള്ള വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിതീഷ് വിവാഹ മോചനത്തിന് ശ്രമിച്ചതാണ് വിപഞ്ചികയെ തകർത്തു കളഞ്ഞത്. വിവാഹമോചനം നടന്നാൽ താൻ ജീവിച്ചിരിക്കില്ലെന്ന് മുമ്പ് വിപഞ്ചിക വീട്ടിലെ ജോലിക്കാരിയോട് സൂചിപ്പിച്ചിരുന്നു. നിതീഷ് വിവാഹമോചന നോട്ടീസ് അയച്ചതിൽ വിഷമിച്ച് വിപഞ്ചിക നാട്ടിലുള്ള അമ്മയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിരുന്നു. അവർ വിപഞ്ചികയെ വിളിച്ചു സമാധാനിപ്പിച്ചു. കുടുംബ സുഹൃത്തായ അഭിഭാഷകനെ വിളിച്ച് ഇക്കാര്യം പറയുകയും വിപഞ്ചികയെ ആശ്വസിപ്പിക്കണമെന്ന് പറയണമെന്നും ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷകൻ വിപഞ്ചികയെ വിളിക്കുകയും പോംവഴിയുണ്ടെന്ന് ഉറപ്പു നൽകിയ ശേഷം രാത്രി വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. എന്നാൽ ആ കോൾ വീണ്ടും വരുന്നതിന് മുമ്പേ വിപഞ്ചിക ഈ ലോകത്തുനിന്ന് പോയിരുന്നു.
ഒരു വർഷത്തോളമായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിലെ എല്ലാ കാര്യങ്ങളും തന്റെ ചുമലിലാണെന്നുമാണ് വിപഞ്ചിക ശബ്ദ സന്ദേശത്തിൽ പറയുന്നത്. കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തവും തനിക്കു തന്നെയാണെന്നും പട്ടിക്കുഞ്ഞിനെ പോലെയാണ് മകൾ വീട്ടിൽ കഴിയുന്നതെന്നും ആരോപണമുണ്ട്. ഭർത്താവ് നിതീഷ് വലിയ വീട്ടിലിനും കുടുംബത്തിനും പണത്തോട് അടങ്ങാത്ത ആർത്തിയാണെന്നും അയാളുടെ അധിക്ഷേപ വാക്കുകൾ പുറത്തുപറയാൻ കൊള്ളാത്തതാണെന്നും വിപഞ്ചിക പറയുന്നു. നിതീഷിന്റെ സഹോദരിയും മാതാവും മാനസികമായി പീഡിപ്പിക്കുകയാണ്. കുടുംബം വളരെ കഷ്ടപ്പെട്ടാണ് വിവാഹം ചെയ്ത് അയച്ചത്. എത്തിപ്പെട്ടത് ഇങ്ങനെയൊരു വീട്ടിലായിപ്പോയി.എന്നും വിപഞ്ചിക സന്ദേശത്തിൽ പറയുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിലും നിതീഷ് വിപഞ്ചികയെ പീഡിപ്പിച്ചിരുന്നു. മാത്രമല്ല, വിവാഹ മോചനത്തിനും സമ്മർദം ചെലുത്തി.
ദുബൈയിലെ സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലായിരുന്നു വിപഞ്ചിക ജോലി ചെയ്തിരുന്നത്. രാത്രി ഫ്ലാറ്റിലെത്തിയ വീട്ടുജോലിക്കാരി വിളിച്ചിട്ടും വിപഞ്ചിക വാതിൽ തുറക്കാതായതോടെ നിതിഷിനെ വിവരമറിയിക്കുകയായിരുന്നു. നിതീഷ് അകത്തുകടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ വിപഞ്ചികയെയും മകളെയും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.