മാസ്‌കും സാനിറ്റൈസറും; കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിന് വരുമാനം 11 ലക്ഷം
തൃശൂർ: കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ മാസ്‌കും സാനിറ്റൈസറും വിറ്റ് ലഭിച്ചത് 11 ലക്ഷം രൂപ. മാസ്‌ക്, സാനിറ്റൈസർ ക്ഷാമം പരിഹരിക്കുന്നതിന് നടത്തിയ ശ്രമത്തിൽനിന്ന് ലഭിച്ച തുകയാണിത്. വരുമാനം സർക്കാറിലേക്ക് അടച്ചു.
മാർച്ച് അവസാനത്തോടെ 150ഓളം തടവുകാരാണ് പരോൾ, ഇടക്കാല ജാമ്യം, ശിക്ഷ ഇളവു ചെയ്യൽ എന്നിവ മൂലം ജയിൽവിട്ടത്. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ക്ഷാമം പരിഹരിക്കുന്നതിന് ജയിലുകളിൽ തന്നെ ഇവ ഉൽപാദിപ്പിക്കുവാൻ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ശേഷിച്ച തടവുകാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തിയത്.
തുടർന്ന് ലോക്ഡൗൺ രണ്ടര മാസം പിന്നിട്ടപ്പോൾ ഒന്നേകാൽ ലക്ഷം മാസ്‌കുകളാണ് ജയിലിൽ നിർമിച്ചത്. തുണിയിൽ മൂന്ന് പാളികളുള്ള മാസ്‌ക് കഴുകി ഇസ്തിരിയിട്ട് ഉപയോഗിക്കാം. ഇതിനുപുറമേ 2,300 ലിറ്റർ സാനിറ്റൈസറും ജയിലിൽനിന്ന് വിൽപ്പന നടത്തി. സെന്‍റ് തോമസ് കോളജ് കെമിസ്ട്രി ഗവേഷണ വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാണ് ഇവ നിർമിച്ചത്. മാസ്‌ക് 15 രൂപക്കും 200 മില്ലി ലിറ്റർ സാനിറ്റൈസർ 100 രൂപക്കുമാണ് ജയിൽ കൗണ്ടറിൽ നിന്ന് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.