കോഴിക്കോട്: ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന കവിവാക്യം പോലെ കണിക്കൊന്നകൾ പൂ ത്തുനിൽക്കുന്നുണ്ടെങ്കിലും മേടപ്പുലരിയിലെ വിഷു ആഘോഷത്തിന് കോവിഡ് ഭീതി മാറ്റു കുറ ച്ചു. പടക്കങ്ങൾ പൊട്ടാതെ, കമ്പിത്തിരിയും മത്താപ്പൂവും തിളങ്ങാതെ, പുതുവസ്ത്രമണിയാതെ വിഷു ചരിത്രത്തിൽ തന്നെ ഇതാദ്യം. ലോക്ഡൗൺ ബാധകമല്ലാത്ത പൂത്തുലഞ്ഞ കൊന്നപ്പൂക്കളുടെ മ ഞ്ഞവസന്തം മാത്രമാണ് വിഷുവിനെ ഓർമപ്പെടുത്തുന്നത്. പടക്കക്കടകളും തുണിക്കടകളും അടഞ്ഞുകിടക്കുന്നതിനാൽ ആഘോഷങ്ങളുടെ പൊലിമ ഇല്ലാതായി.
അധികൃതരുടെ അഭ്യർഥന മാനിച്ച് ആഘോഷങ്ങൾക്ക് സ്വയം നിയന്ത്രണമേർപ്പെടുത്തിയവരാണ് കൂടുതലും. തിങ്കളാഴ്ചയാണ് അൽപമെങ്കിലും ‘വിഷുത്തിരക്ക്’ മാർക്കറ്റുകളിലും മറ്റും അനുഭവപ്പെട്ടത്. ആഘോഷങ്ങൾ പരിമിതമായിരുന്നെങ്കിലും വീടുകളിലെല്ലാം ചൊവ്വാഴ്ച പുലർച്ച കണിയൊരുക്കി. കണിവെക്കാനുള്ള മുഴുവൻ സാധനങ്ങളും ചിലർക്ക് ലഭ്യമായില്ല. കൊന്നപ്പൂക്കളുടെ വിൽപന ഇത്തവണ അപൂർവമായിരുന്നു.
വിഷുവിനോടനുബന്ധിച്ച് പുതുവസ്ത്രം വാങ്ങുന്ന പതിവാണ് കോവിഡിൽ ഇല്ലാതായത്. വിഷുത്തലേന്ന് ജനത്തിരക്കിൽ വീർപ്പുമുട്ടിയിരുന്ന തുണിക്കടകൾക്ക് താഴുവീണിട്ട് മൂന്നാഴ്ചയായി. വിഷുവും വിവാഹ സീസണും മധ്യവേനലവധിയും ലക്ഷ്യമിട്ട് നേരത്തേതന്നെ തുണിത്തരങ്ങൾ ശേഖരിച്ചിരുന്നതായി ‘കല്യാൺ കേന്ദ്ര’ ഉടമ അർഷദ് അബ്ദുല്ല പറഞ്ഞു. കടകൾ തുടർച്ചയായി അടച്ചിടുമ്പോൾ തുണികൾ നശിച്ചുപോകാനിടയുണ്ട്. കർശനമായ നിയന്ത്രണങ്ങളോടെ തുണിക്കടകൾ തുറന്നുപ്രവർത്തിപ്പിക്കണമെന്നാണ് കടയുടമകളുടെ ആവശ്യം. രണ്ടാഴ്ച കൂടി കടകൾ അടച്ചിട്ടാൽ തൊഴിലാളികളും ബുദ്ധിമുട്ടിലാകും.
കോടികളുടെ നഷ്ടമാണ് വസ്ത്ര മേഖലയിലുണ്ടായതെന്ന് അർഷദ് അബ്ദുല്ല പറഞ്ഞു. പടക്കങ്ങളില്ലാത്തത് ആഘോഷപ്പൊലിമക്ക് മാത്രമല്ല പടക്ക കച്ചവടക്കാർക്കും തിരിച്ചടിയായി. കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കടക്കാർക്കും ഇത് ദുരിതത്തിെൻറ വിഷുക്കാലമാണ്. കോടിക്കണക്കിന് രൂപയുടെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്ത കച്ചവടക്കാർ ആത്മഹത്യയുടെ വക്കിലാണ്. സർക്കാറും രാഷ്ട്രീയ, സന്നദ്ധ സംഘടനകളും ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കുന്നതിനാൽ പട്ടിണി കണി കാണാനില്ലാത്ത വിഷുവാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.