തിരുവനന്തപുരം: റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിന് വിജിലൻസിന്‍റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ഗോഡൗണുകളിലും റേഷൻ കടകളിലും നടത്തിയ ‘ഓപറേഷൻ ഭക്ഷ്യസുരക്ഷ’ പരിശോധനയിൽ കണ്ടെത്തിയത് നിരവധി കള്ളക്കളികൾ. പരിശോധന തുടരുകയാണെന്നും വിശദാംശങ്ങൾ ബുധനാഴ്ച വ്യക്തമാക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ സപ്ലൈകോ എൻ.എഫ്.എസ്.എ ഗോഡൗണുകളും, സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലെ റേഷൻ കടകളും ഉൾപ്പെടുന്ന പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 14 എൻ.എഫ്.എസ്.എ ഗോഡൗണുകളിലും, 54 റേഷൻ കടകളിലും ചൊവ്വാഴ്ച രാവിലെ പത്തരക്ക് ആരംഭിച്ച പരിശോധന പലയിടങ്ങളിലും രാത്രി വരെ നീണ്ടു. പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും, റേഷൻ കട ലൈസൻസികൾ ഗോഡൗൺ ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വ്യാജ ബില്ലിങ്, ഒ.ടി.പി ദുരുപയോഗം എന്നിവ നടത്തി തട്ടിയെടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചു.എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ രേഖകളിൽ കാണിക്കുന്ന സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിലെ വൻ വ്യത്യാസം, പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം ഗോഡൗണുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ വിൽക്കൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിജിലൻസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല മിന്നൽ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.