അടൂർ മിത്രപുരത്ത് നടന്ന അപകടത്തിൽ തകർന്ന വാഹനങ്ങൾ
അടൂർ: എം.സി റോഡിൽ അടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ബസ്, കാറ്ററിങ് സർവിസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ലോറിയിൽ ഇടിക്കുന്നത്. ട്രാവലറിലും ബസ് ഇടിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ബസ് യാത്രക്കാരായ ബിനു മാത്യു (50), ഷഹബത്ത് (50), ഷഹാന (23), നിയബിനു (18), സിന്ധു (48), റീത്ത (21), എം. സുജിത് (38), അശ്വതി (33), ബസ് ഡ്രൈവർ കോട്ടയം മണിമല സ്വദേശി മഹേഷ് (35) എന്നിവർക്കും കാറ്ററിങ് സർവിസ് വാഹനത്തിലുണ്ടായിരുന്ന കരമരേഷ് (40) എന്നിവർക്കുമാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ മഹേഷിന്റെ കാലിന് പൊട്ടലുണ്ട്.
ലോറി ഡ്രൈവർ ഷെജീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തിന് പോയതായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ചങ്ങനാശ്ശേരിയിൽ നിന്നും മണ്ണടിയിൽ ഒരു ചടങ്ങിലേക്ക് പാചക ആവശ്യത്തിനായി പോയതായിരുന്നു കാറ്ററിങ് സർവിസ് വാഹനം.
മിത്രപുരത്ത് വെച്ച് കാറ്ററിങ് സർവിസ് വാഹനത്തെ മറികടക്കുമ്പോഴാണ് എതിരെ വന്ന ലോറിയിൽ ബസ് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിറകുവശമാണ് കാറ്ററിങ് സർവിസ് വാഹനത്തിൽ ഇടിക്കുന്നത്. ലോറിയിൽ ഇടിച്ച ശേഷം ബസ് സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എം.സി റോഡിലെ ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.