അരൂർ - തുറവൂർ ഉയരപ്പാതയുടെ അവസാനത്തെ ഗർഡർ സ്ഥാപിക്കുന്നു
അരൂർ: അവസാന ഗർഡറും സ്ഥാപിച്ചതോടെ അരൂർ- തുറവൂർ ഉയരപ്പാത നിർമാണം അവസാന ഘട്ടത്തിലെത്തി. പണികൾ തടസ്സപ്പെട്ടു കിടന്നിരുന്ന അരൂർ ശ്രീനാരായണപുരം നഗറിനു സമീപം ദേശീയപാതയിൽ 2566ാമത്തെ ഗർഡറാണ് സ്ഥാപിച്ചത്. 80 ടൺ ഭാരവും 32.5 മീറ്റർ നീളവുമുള്ള 14 കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം കഴിഞ്ഞ ഒക്ടോബറിൽ തന്നെ ചേർത്തല യാഡിൽ പൂർത്തിയാക്കിയിരുന്നു.
ഈ ഗർഡറുകൾ ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു മാസം മുമ്പ് വൈദ്യുതി ലൈൻ ഭൂഗർഭ കേബിളിലൂടെയാക്കിയ ശേഷമാണ് തൂണുകൾക്ക് മുകളിൽ പിയർ ക്യാപ്പിന്റെ കോൺക്രീറ്റ് പൂർത്തിയാക്കിയ ശേഷം ഇരുമ്പിന്റെ സീ ബീം സ്‌ഥാപിച്ചത്. തുടർന്നാണ് രണ്ടാഴ്‌ച കൊണ്ട് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങിയത്. തുറവൂരിൽ നിന്നും അവസാന ഗർഡറുമായി അലങ്കരിച്ച പുള്ളർ ലോറിയിലാണ് ഗർഡര്‍ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ കൊണ്ടുവന്നത്. 250 ടൺ ശേഷിയുള്ള രണ്ട് ക്രെയ്ൻ ഉപയോഗിച്ചാണ് തൂണിനു മുകളിൽ കയറ്റിയത്.
ഗർഡർ സ്ഥാപിക്കൽ ചടങ്ങ് നിർമാണ കമ്പനി ആഘോഷമാക്കി. നിരവധി ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയിരുന്നു. ഗർഡറുകൾ ക്രമീകരിക്കുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഒ.കെ.നായർ, സീനിയർ ജി.എം. ശ്രീലാൽ, അശോക് ബിൽകോൺ ഡപ്യൂട്ടി ജനറൽ മാനേജർ ഓമനക്കുട്ടൻ നായർ, മാനേജർ ശ്രീലാൽ കൂടാതെ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്‌ഥരുടെയും സാന്നിധ്യത്തിൽ കരാർ കമ്പനി തൊഴിലാളികളും ഗർഡർ സ്ഥാപിക്കുന്ന സ്‌ഥലത്ത് എത്തിയിരുന്നു. ഒരു മാസത്തിനകം ശേഷിക്കുന്ന പണികൾ പൂർത്തിയാക്കി ഉയരപ്പാതയുടെ റോഡ് നിർമാണം നടക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആറുമാസത്തിനകം എല്ലാ പണികളും പൂർത്തിയാക്കി ഉയരപ്പാത തുറക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.