തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴി കെട്ടിട നിർമാണ അനുമതി നൽകുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായും അനധികൃത നിർമാണങ്ങൾ വ്യാപകമായി ക്രമവൽകരിച്ചതായും വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതിയും കൈക്കൂലിയുമാണ് ഇതിലൂടെ വ്യക്തമായതെന്നാണ് വിജിലൻസ് വിലയിരുത്തൽ.
സംസ്ഥാനത്ത് നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ ‘ഓപറേഷൻ പാർപ്പിടം’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് രാവിലെ മുതൽ മിന്നൽ പരിശോധന ആരംഭിച്ചത്.
നിർമാണ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ അധിക നിലകൾ നിർമിക്കൽ, സെറ്റ്ബാക്ക്, ഫ്ലോർ ഏരിയ റേഷ്യോ, കവറേജ്, പാർക്കിങ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണങ്ങൾക്ക് കൈക്കൂലി വാങ്ങി അനുമതി നൽകൽ എന്നിവ കണ്ടെത്തിയ ക്രമക്കേടിൽ പെടും.
ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിടനമ്പറും അനുവദിക്കാനും അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാനും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസികൾ ഇടനിലക്കാരായി ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലി അപേക്ഷകരിൽ നിന്ന് കൈപ്പറ്റി കൈമാറുന്ന വിവരങ്ങളും വിജിലൻസിന് ലഭിച്ചു.
സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും, 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫിസുകളിലാണ് ഇന്ന് ഒരേസമയം 'ഓപ്പറേഷന് പാര്‍പ്പിടം' എന്ന പേരില്‍ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിവരുന്നത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്സ്ആപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.