തിരുവനന്തപുരം: ആർ.ടി ഒാഫിസുകളിൽ മലയാളം അറിയാത്തവർക്ക് വേണ്ടിപോലും ലേണേഴ്സ് ടെസ്റ്റ് ഏജൻറുമാർ എഴുതുന്നതായും ലൈസൻസ് സസ്പെൻഡ് െചയ്യണമെന്ന ശിപാർശകൾ പൂഴ്ത്തി തട്ടിപ്പ് നടത്തുന്നതായും വിജിലൻസ് നടത്തിയ 'ഒാപറേഷൻ സ്പീഡ് ചെക്ക്' മിന്നൽ പരിശോധനയിൽ കണ്ടെത്തി. ആർ.ടി ഒാഫിസുകൾ നിയന്ത്രിക്കുന്നത് ഏജൻറുമാർ തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥർ ഏജൻറുമാരുമായി ചേർന്ന് അഴിമതി നടത്തുന്നതായി സർക്കാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കുന്നതായും വിവിധ സേവനങ്ങൾക്ക് ഏജൻറുമാർ അപേക്ഷകരിൽനിന്ന് പല മടങ്ങ് തുക അധികം വാങ്ങി അതിൽ നിന്ന് ഒരു വിഹിതം അതത് ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതായും കണ്ടെത്തി.
കോവിഡ് പശ്ചാത്തലത്തിൽ ലേണേഴ്സ് ടെസ്റ്റിനുള്ള എഴുത്ത് പരീക്ഷ അപേക്ഷകർക്ക് സൗകര്യപ്രദമായ സ്ഥലത്ത് െവച്ച് ഓൺലൈനായി പങ്കെടുക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾതന്നെ അപേക്ഷകരുടെ ഒ.ടി.പി ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതായും ഇപ്രകാരം മലയാളമറിയാത്ത ഇതര സംസ്ഥാനക്കാർ പോലും മലയാളത്തിലുള്ള പരീക്ഷ നിഷ്പ്രയാസം പാസാകുന്നതായും കെണ്ടത്തിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിെൻറ വിവിധ ഓഫിസുകളിൽ ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പികൾ ആർ.ടി ഓഫിസുകളിൽ നൽകണമെന്ന് ചട്ടമുണ്ട്. ഇതിെൻറ മറവിൽ ഏജൻറുമാർ മുഖേന നൽകുന്ന അപേക്ഷകൾ തിരിച്ചറിയുന്നതിനുള്ള വിവിധതരം അടയാളങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുന്നതായി കണ്ടെത്തി. ഏജൻറുമാർ മുഖേനയല്ലാതെ ലഭിക്കുന്ന അപേക്ഷകളിൽ നടപടിയുണ്ടാകുന്നില്ലെന്നും കണ്ടെത്തി.
ഗുരുതരമായ അപകടങ്ങളിൽപെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ മോട്ടോർവാഹന വകുപ്പിന് സമർപ്പിക്കുന്ന അപേക്ഷകളിൽ യഥാസമയം തീരുമാനമാക്കാതെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ഡ്രൈവിങ് ലൈസൻസ് സസ്പെൻഷൻ എന്ന ശിക്ഷാനടപടി അട്ടിമറിക്കപ്പെടുന്നതായും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.