തിരുവനന്തപുരം: രണ്ടാംവർഷ വൊക്കേഷനൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ) പരീക്ഷയുടെ രണ്ട് ചോദ്യപേപ്പർ ചോർന്നു. ചോർന്ന ചോദ്യപേപ്പർ വാട്സ്ആപ്പിൽ പരന്നതോടെ സംഭവത്തിന് ഉത്തരവാദികളായ അഞ്ച് പേരെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. ഇൗമാസം 26ന് നടക്കേണ്ട വൊക്കേഷനൽ വിഷയങ്ങളായ അഗ്രികൾചർ, ലൈവ്സ്റ്റോക് മാനേജ്മെൻറ് എന്നിവയുടെ ചോദ്യപേപ്പർ ആണ് പാലക്കാട്, വയനാട് ജില്ലകളിലെ രണ്ട് സ്കൂളുകളിൽനിന്നായി ചോർന്നത്. ചോർച്ചയും നടപടിയും പൊതുവിദ്യാഭ്യാസ വകുപ്പിലെയും വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥർ അതീവരഹസ്യമായി വെക്കുകയായിരുന്നു.
സസ്പെൻഡ് ചെയ്യെപ്പട്ട അധ്യാപകരുടെയും ജീവനക്കാരുടെയും പേര് വിവരം പുറത്തുവിടാൻപോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ല. വയനാട് മുട്ടിൽ സ്കൂളിലും പാലക്കാട് ജില്ലയിലെ സ്കൂളിലുമാണ് ചോദ്യപേപ്പർ ചോർന്നത്. ചോദ്യപേപ്പർ പാക്കറ്റിന് മുകളിൽ കോഡ് തെറ്റായി രേഖപ്പെടുത്തിയതാണ് ചോർച്ചക്ക് കാരണമെന്നാണ് സൂചന. കോഡ് മാറിയതോടെ കഴിഞ്ഞ 13ന് നടക്കേണ്ട പരീക്ഷക്ക് പകരം 26ലെ ചോദ്യപേപ്പർ പാക്കറ്റ് മാറി പൊട്ടിക്കുകയായിരുന്നു. ചോർന്ന ചോദ്യങ്ങൾ വാട്സ്ആപ് വഴി പരന്നതോടെയാണ് വിവരം പുറത്തറിയുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് ചോദ്യപേപ്പർ ചോർച്ച വിവരം അറിഞ്ഞെങ്കിലും വിവരം പുറത്തുവിട്ടില്ല.
ചോദ്യം ചോർന്നതോടെ പകരം ചോദ്യപേപ്പർ എത്തിച്ച് പരീക്ഷ 26ന് തന്നെ നടത്തിയെടുക്കാനുള്ള ശ്രമത്തിലാണ് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ്. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യം ചോർന്നതിനെത്തുടർന്ന് പരീക്ഷ മാറ്റുകയും പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഇൗവർഷം ചോദ്യപേപ്പർ വിതരണവും കൈകാര്യംചെയ്യുന്നതും കുറ്റമറ്റതാക്കാൻ നിർദേശം നൽകിയിട്ടും വി.എച്ച്.എസ്.ഇ ചോദ്യംചോർന്നത് വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.