കൊല്ലം: തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റിന്‍റെ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ അധികാരമേറ്റു. സമുദായത്തിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് എസ്.എൻ ട്രസ്റ്റിന്‍റെ കൊല്ലത്തെ ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിലും രാഷ്ട്രീയത്തിലും ഈഴവർ അന്യംനിൽക്കുന്ന അവസ്ഥയാണ്. സമുദായത്തെ തകർക്കാൻ ശ്രമിച്ചവർ തകർന്ന ചരിത്രമേ ചരിത്രത്തിലുള്ളു. ഇപ്പോൾ എതിർക്കുന്നവരോടും ചർച്ചക്ക് തയാറാണ്. ഏറെ വാങ്ങിയവരാണ് ഒന്നും കിട്ടിയില്ലെന്നുപറഞ്ഞ് വീണ്ടും വാങ്ങിയെടുക്കുന്നത്. അവർ ചോദിക്കുന്നതെല്ലാം സർക്കാർ കൊടുക്കുന്നു. എന്നാൽ, ഒന്നും കിട്ടാത്ത ഈഴവനുവേണ്ടി ശബ്ദിക്കാൻ ആരുമില്ല. ചെറിയ സമുദായങ്ങൾക്കുപോലും രാഷ്ട്രീയപാർട്ടികൾ വിലകൽപിക്കുന്നു. എന്നാൽ, എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും രാഷ്ട്രീയ പാർട്ടികൾ അർഹമായ വിലനൽകുന്നില്ല. ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് അഞ്ചുകോടി വായ്പയെടുക്കാനുള്ള ശ്രമം ഒരുവിഭാഗം കോടതിയിൽ കേസ് നൽകി തടസ്സപ്പെടുത്തി. 12 കോടിയോളം രൂപ ട്രസ്റ്റിൽനിന്ന് കൊടുത്താണ് ആശുപത്രി മുന്നോട്ടുപോകുന്നത്. ശങ്കേഴ്സ് ആശുപത്രിയെ ഇല്ലാതാക്കി എസ്.എൻ ട്രസ്റ്റിനെയും സമുദായത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് നടക്കില്ല. പത്തുതവണയും താൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരുവിഭാഗം കുപ്രചാരണങ്ങളിലൂടെ തന്നെ വേട്ടയാടി. പക്ഷേ, കോടതിയും ജനകോടതിയും അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ചെയർമാനായി ഡോ. എം.എൻ. സോമൻ, അസി. സെക്രട്ടറിയായി തുഷാർ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.