തിരുവനന്തപുരം: പുകയിലക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ 'നോ ടുബാക്കോ ക്ലിനിക്കുകള്‍' ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി കൗണ്‍സിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ലോകത്ത് ഓരോ വര്‍ഷവും എട്ട് മുതല്‍ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങള്‍ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്‍ 'മേയ് 31' ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്.
'ഭക്ഷണമാണ് വേണ്ടത് പുകയില അല്ല' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതക്കും മുന്‍തൂക്കം നല്‍കി പുകയിലയുടെ കൃഷിയും ലഭ്യതയും കുറക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വെക്കുന്നത്. പുകയില ഉപയോഗത്തിനും പുകയിലയുടെ ദൂഷ്യവശങ്ങള്‍ക്കുമെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
പൊതു സ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ചുറ്റളവിലുള്ള പുകയില വില്‍പനയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിനു തന്നെ മാതൃകയായിട്ടുണ്ട്. പാന്‍പരാക്, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും ഇ-സിഗററ്റിന്റെ വില്‍പനയും ഉപയോഗവും നിരോധിച്ചതിലുടെയും പുകയില നിയന്ത്രണ രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു.
ഈ സംഘടിത പ്രവര്‍ത്തനങ്ങളുടെ ശ്രമഫലമായി ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സർവേ രണ്ട് പ്രകാരം കേരളത്തിലെ പുകയില ഉപയോഗം 21.4 ല്‍ നിന്നും 12.7 ശതമാനം എന്ന ഗണ്യമായ കുറവിലേക്ക് എത്തിയെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.