തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി. സതീശൻ ആദ്യം ഫോണിൽ വിളിച്ചത് മുസ്‍ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് നൽകിയ ശക്തമായ പിന്തുണക്ക് അദ്ദേഹം തങ്ങളോട് നന്ദിയും സന്തോഷവും അറിയിച്ചു. വി.ഡി. സതീശന് ആശംസകളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ‘കേരളത്തിന്റെ പുതിയ അമരക്കാരന് ഹൃദയപൂർവ്വം ആശംസകൾ’ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഒട്ടും വൈകിയില്ലെന്ന് എ.ഐ.സി.സി അറിയിച്ചു. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ എല്ലാവരെയും പങ്കാളികളാക്കിയെന്നും ഹൈക്കമാൻഡ് കൂട്ടിച്ചേർത്തു. 11 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ന് ഉച്ചയോടെ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് ഹൈക്കമാൻഡ് സതീശനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സതീശന്റെ പ്രവർത്തനം വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ശനിയാഴ്ചയോടെ വി.ഡി. സതീശൻ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.