പ്രതീകാത്മക ചിത്രം 

വാട്‌സ്ആപ് വഴി തട്ടിപ്പ്; വ്യാപാര സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് വാട്‌സ്ആപ് വഴി സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെയോ വിതരണക്കാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ .vbs പോലുള്ള അപകടകരമായ എക്സ്റ്റൻഷനുകളോടെ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സ്ആപ്പ് വഴി അയച്ചുനൽകുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും സിസ്റ്റത്തിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും ചെയ്യും. തുടർന്ന് ബ്രൗസറുകളിൽ സേവ് ചെയ്ത പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും ചോർത്തിയശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും. വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമെന്ന് കരുതി സ്ഥാപനങ്ങൾ വൻ തുകകൾ ഇത്തരത്തിൽ കൈമാറി ചതിക്കപ്പെടാൻ സാധ്യതയുണ്ട്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽനിന്ന് ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ അയക്കപ്പെടുകയും ചെയ്യുന്നു.

വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളോ ഫയലുകളോ തുറക്കുന്നതിന് മുമ്പ് അവരെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തണം. അപരിചിത ലിങ്കുകളോ അസാധാരണ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെന്റുകൾ ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്‌ആപ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഇരട്ട സ്ഥിരീകരണമില്ലാതെ പണം കൈമാറ്റങ്ങൾ നടത്താതിരിക്കുക.

കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാളായെന്ന് സംശയം തോന്നിയാൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കണം. ഈ ഫയലുകൾ പരിശോധിക്കാൻ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറരുത്. ഇൻഫെക്ട് ആയ ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Fraud via WhatsApp Police ask businesses to be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.