ഇരിട്ടി: വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയിൽ കോൺഗ്രസ് പ്രവർത്തകന്റെ ശയനപ്രദക്ഷിണം. മാടത്തി സ്വദേശി പി.വി. രാജൻ ആണ് ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് ഓഫിസിനു മുന്നിലുള്ള റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു പരിപാടി.പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന പ്ലക്കാഡ് പിടിച്ചായിരുന്നു രാജന്റെ ശയപ്രദക്ഷിണം.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻറ് തലത്തിൽ അന്തിമ തീരുമാനമാകാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ മുറുകുകയാണ്. കെ.സി. വേണുഗോപാലിന് ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, വി.ഡി. സതീശൻ കടുത്ത നിലപാടുമായി രംഗത്തെത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശൻ അനുകൂലികൾ തെരുവിലിറങ്ങി. പ്രിയ നേതാവിന്റെ ചിത്രങ്ങളുമേന്തിയാണ് പലയിടങ്ങളിലും പ്രകടനങ്ങൾ നടക്കുന്നത്.
അതേസമയം, ഹൈക്കമാൻഡ് പ്രഖ്യാപനം തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.സി. വേണുഗോപാൽ പക്ഷവും വിപുലമായ പ്രകടനങ്ങൾക്കായി തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഡൽഹിയിൽ നിന്നുള്ള ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.