പറവൂർ: വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച കേസിൽ ക്രൈംബ്രാഞ്ച് പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്.ഐ ഉൾെപ്പടെ ഒമ്പത് പൊലീസുകാരെയാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്.
വരാപ്പുഴ മുൻ എസ്.ഐ ഉൾപ്പെടെ നാലുപേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എസ്.പിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്. സുമേഷ്, എസ്.ഐ ജി.എസ്. ദീപക്, ഇൻസ്പെക്ടർ ക്രിസ്പിൻ സാം, എ.എസ്.ഐമാരായ സി.എൻ. ജയദേവൻ, സന്തോഷ് ബേബി, കോൺസ്റ്റബിൾമാരായ പി.ആർ. ശ്രീരാജ്, ഇ.ബി. സുനിൽകുമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആദ്യത്തെ നാലുപേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അന്യായ തടങ്കൽ, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവക്ക് കേരള പൊലീസ് ആക്ട് പ്രകാരം ഒമ്പതുപേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
കേസിൽ ആരോപണവിധേയനായ മുൻ ആലുവ റൂറല്‍ എസ്.പി എ.വി. ജോർജ് സാക്ഷിയാണ്. രേഖകളിൽ കൃത്രിമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൂട്ടു നിന്നതിനും കസ്റ്റഡി നടപടി കൃത്യമായി പാലിക്കാതിരുന്നതിനുമാണ് ഇൻസ്പെക്ടർ ക്രിസ്പിൻ സാം പ്രതിയായത്. കേസിനാസ്പദമായ സംഭവം നടന്നത് 2018 ഏപ്രിൽ ഒമ്പതിനാണ്.
വരാപ്പുഴ ദേവസ്വംപാടം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാെല ദേവസ്വംപാടം സ്വദേശി കുളമ്പുക്കാട്ട് വീട്ടിൽ വാസുദേവൻ ആത്മഹത്യ ചെയ്തു. ഈ വിഷയത്തിലാണ് പൊലീസ് ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ (26) കസ്റ്റഡിയിൽ എടുത്ത് മൃഗീയമായി പീഡനത്തിനിരയാക്കിയതും ഇയാളുടെ മരണം സംഭവിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.