വാൽപാറ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ അപകടത്തിൽ മലയാളികളായ അധ്യാപകർ മരിച്ച സംഭവത്തിൽ സ്ഥലത്ത് പരിശോധന നടത്തി പാലക്കാട് നിന്നുള്ള വിദഗ്ധ സംഘം. ഹെയർപിൻ റോഡുകളിൽ ചില അശാസ്ത്രീയതകൾ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോട്ടോർ വാഹന ഉദ്യോഗസ്ഥരടങ്ങുന്ന റോഡ് സുരക്ഷാ ഉദ്യോഗസ്ഥരാണ് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകിയത്.
മഴവെള്ളവും വെള്ളച്ചാട്ടവുമുള്ളതിനാൽ വെള്ളവും ഒഴുകിപ്പോകാൻ റോഡിന്റെ വശങ്ങളിൽ ഓവുചാൽ നിർമിക്കണമെന്നും വെള്ളം റോഡിലൂടെ ഒഴുകിയാൽ വാഹനം തെന്നിമാറാനുള്ള സാധ്യത കൂടുതലാണെന്ന് സംഘം പറയുന്നു. കേരളത്തിലെ നെല്ലിയാമ്പതിയിൽ ഉൾപ്പെടെ ചുരം റോഡുകളിൽ മഴവെള്ളം കാരണം വാഹനം തെന്നി മാറി അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ചാൽ ഒരുക്കിയതോടെ പ്രശ്നം പരിഹരിച്ചെന്നും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ചിലയിടത്ത് ചാൽ ഇല്ലെന്നും ബാക്കിയുള്ളിടത്ത് പഠനം നടത്തി സംവിധാനമോരുക്കുമെന്നും പൊള്ളാച്ചി ജോയന്റ് ആർ.ടി.ഒ ശശി കുമാർ അറിയിച്ചു.
വാൽപാറയിലെ അപകടത്തെ സംബന്ധിച്ച് മലയാളി ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും. വാൽപാറ ചുരം വളവുകളിലെ സംരക്ഷണ ഭിത്തികൾക്ക് ഉയരമുണ്ട്. പക്ഷേ, കൊടുംവളവുകളായ ഒമ്പതിലും 13ലും സംരക്ഷണ ഭിത്തിക്ക് ഉയരം കുറവാണ്. 13ാം വളവിലാണ് അപകടമുണ്ടായത്. ട്രാവലർ ഇതിൽ തട്ടി താഴേക്ക് മറിയുകയായിരുന്നു. അതേസമയം, ഭാഗങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ഉള്ളതിനാൽ സംരക്ഷണ ഭിത്തികൾ ഉയരം കൂട്ടി നിർമിക്കാനാക്കില്ലെന്ന് തമിഴ്നാട്ടിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം റോഡിൽ കെട്ടിനിൽക്കാതെ ഒഴുകി പോകാനാണ് സംരക്ഷണ ഭിത്തികൾ ഉയരം കുറച്ചത്. അതേസമയം, സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടി പകരം റോഡ് വശങ്ങളിൽ ചാലുകൾ നിർമിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2012 നവംബർ 17ന് പഴനിയിൽനിന്ന് വാൽപാറയിലേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നിയന്ത്രണംവിട്ടു 200 അടിയോളം താഴ്ചയിലേക്കു മറിഞ്ഞ് ഏഴുപേർ മരിച്ചിരുന്നു. 43 പേർക്ക് പരുക്കേറ്റു. രാത്രി 10ന് നാലാമത്തെ വളവിലായിരുന്നു അപകടം.
വളവ് തിരിയുന്നതിനിടെ ബസ് സുരക്ഷാ ഭിത്തിയിൽ തട്ടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസ് മരത്തിൽ തട്ടിനിന്നതിനാൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാനായി. കഴിഞ്ഞ വർഷം ജൂലൈയിൽ എട്ടിനും ഒമ്പതിനും ഇടയിലുള്ള വളവിൽ സംരക്ഷണ ഭിത്തിയിൽ തട്ടി വാൻ മറിഞ്ഞ് മൂന്നു തൊഴിലാളികൾ മരിച്ചിരുന്നു. ഇതിനുശേഷം പലയിടത്തും വാഹനം ഡെലിനേറ്റർ (സംരക്ഷണഭിത്തി) സ്ഥാപിച്ചിരുന്നു. വാഹനം ഇടിച്ചാലും കേടുപാടുകൾ സംഭവിക്കാത്ത സംരക്ഷണ ഭിത്തിയാണ് ഡെലിനേറ്റർ. പക്ഷേ വലിയ വളവുകളായ 13ലും ഒമ്പതിലും ഇത് സ്ഥാപിച്ചിട്ടില്ല.
വാൽപാറയിലെ അപകടത്തിന്റെ കാരണം കണ്ടെത്തി കേരളത്തിലെ ചുരം റോഡുകളിൽ എന്തെങ്കിലും സംവിധാനം ഒരുക്കേണ്ടതുണ്ടോയെന്ന് കണ്ടെത്താൻ പഠനം നടത്താൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സംഘം വാൽപാറയിൽ അപകടം നടന്ന സ്ഥലം പരിശോധിച്ചു. തമിഴ്നാട് ഉദ്യോഗസ്ഥരിൽ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചശേഷം കൂടുതൽ പഠനം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.