മിഹിറിന്റെ മരണം: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി; ‘ഗ്ലോബൽ സ്‌കൂളിൽ കുട്ടികൾ സമാന റാഗിങ് നേരിട്ടതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തി’

തിരുവനന്തപുരം: എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവൻ ഒടുക്കിയെന്ന മാതാവിന്റെ പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. തങ്ങളുടെ കുട്ടികൾക്കും ഈ സ്‌കൂളിൽ വച്ച് സമാനമായ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടു​ണ്ടെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഭീകരമായ റാഗിങ് നേരിട്ട തന്റെ കുട്ടി ആത്മഹത്യയുടെ വക്കുവരെ എത്തിയതായും പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി വാങ്ങി മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷകർത്താവ് വെളിപ്പെടുത്തിയിരുന്നു.

മിഹിറിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക് സ്‌കൂൾ, കാക്കനാട് ജെംസ് സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്‌കൂൾ മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ ഫെബ്രുവരി 3 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിൽ കണ്ട് തെളിവെടുത്തു. ഈ കൂടിക്കാഴ്ചയിൽ മാതാവ് ഉന്നയിച്ച റാഗിങ് ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചിരുന്നു.

അതേസമയം, മകന്റെ മരണത്തിന് ഏക കാരണം നേരിട്ട അതിക്രൂരവും സമാനതകൾ ഇല്ലാത്തതുമായ റാഗിങ് ആണെന്നും മാതാവ് ഉറച്ച് വിശ്വസിക്കുന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ സ്‌കൂൾ പ്രിൻസിപ്പാളിന് കൈമാറിയെങ്കിലും ഈ വിവരങ്ങൾ പൊലീസിന് കൈമാറി എന്ന ലാഘവത്തോടെയുള്ള മറുപടിയാണ് സ്‌കൂൾ അധികൃതരിൽ നിന്നും ലഭിച്ചത്. റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ പോലീസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും മറച്ചു പിടിക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നത് എന്നും

മാതാവിന്റെ പരാതിയിൽ പറയുന്നു. ഈ വിഷയം ചർച്ച ചെയ്യരുതെന്ന് കുട്ടികളെ സ്‌കൂൾ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നതായും ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റാഗ്രാം പേജ് നിലവിൽ ഡിലീറ്റ് ആക്കുകയും ചെയ്തതായി മാതാവ് ആരോപിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സി.ബി.എസ്.ഇ, ഐ സി എസ് ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് എങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ എൻ.ഒ.സി ആവശ്യമാണ്. ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻ.ഒ.സി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

കാംബ്രിഡ്ജ് ഇന്റർനാഷണൽ സിലബസ് പ്രകാരം സ്കൂൾ നടത്താനുള്ള എൻ.ഒ.സി ഈ സ്‌കൂൾ ഹാജരാക്കിയിട്ടില്ല. മേൽ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരുകയാണ്. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കും -മന്ത്രി വ്യക്തമാക്കി.

ഈവർഷം ജനുവരി 15 നാണ് തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ 26ാം നിലയിൽ നിന്ന് ചാടി മിഹിർ ആത്മഹത്യ ചെയ്തത്. ഈ വിഷയത്തിൽ ഹിൽ പാലസ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. 2024 നവംബർ 4 നാണ് കുട്ടി ഗ്ലോബൽ പബ്ലിക് സ്‌കൂളിൽഒൻപതാം ക്ലാസ്സിൽ അഡ്മിഷൻ എടുത്തത്. മിഹിർ അഹമ്മദ് പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നതായും ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് അധികൃതർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സഹപാഠികളോട് വളരെ സൗഹാർദപരമായാണ് പെരുമാറിയിരുന്നത് എന്നും പഠന വിഷയങ്ങളിൽ മികവ് പുലർത്തിയിരുന്നതായും ക്ലാസ്സിൽ കൃത്യമായി ഹാജരാകാറുണ്ടായിരുന്നതായും ഏൽപ്പിക്കുന്ന അസൈൻമെന്റുകൾ സമയബന്ധിതമായി സമർപ്പിച്ചിരുന്നതായും സ്വഭാവസംബന്ധമായ മറ്റു പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും ക്ലാസ്സ് ടീച്ചർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മരണത്തിന് തലേ ദിവസം സ്‌കൂളിനുള്ളിൽ വച്ചും സ്‌കൂൾ ബസിനുള്ളിൽ വച്ചും തന്റെ മകന് ചില വിദ്യാർഥികളിൽ നിന്ന് അതിക്രൂരമായ റാഗിങ്ങും ശാരീരിക ഉപദ്രവവും അനുഭവിക്കേണ്ടി വന്നതായി മകന്റെ കൂട്ടുകാരിൽ നിന്നും സാമൂഹ്യ മാധ്യമ സന്ദേശങ്ങളിൽനിന്നും തങ്ങൾക്ക് വിവരം ലഭിച്ചതായി കുട്ടിയുടെ മാതാവ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. മകൻ മരണപ്പെട്ട ശേഷം സ്‌കൂളിലെ സഹപാഠികളും ചില സുഹൃത്തുക്കളും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന കൂട്ടായ്മയിലൂടെ പങ്കു വയ്ക്കപ്പെട്ട സന്ദേശങ്ങളിലൂടെയാണ് മിഹിർ സ്‌കൂളിൽ അനുഭവിച്ച അതിക്രൂരമായ റാഗിങ് പുറംലോകം അറിയുന്നത്. ചില കുട്ടികൾ മിഹിറിനെ ക്രൂരമായി തല്ലുകയും ശാരീരികവും മാനസികവുമായി പ്രാകൃതമായ രീതിയിൽ പീഡിപ്പിക്കുകയും ചെയ്തതായുള്ള വിവരങ്ങൾ ജസ്റ്റിസ് ഫോർ മിഹിർ എന്ന കൂട്ടായ്മയിൽ പങ്കു വയ്ക്കപ്പെട്ടിട്ടുള്ളതായി മിഹിറിന്റെ മാതാവ് സമർപ്പിച്ച പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.  

Tags:    
News Summary - v sivankutty about mihir ahammed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.