തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീമിനെയും മെസ്സിയേയും കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത മൂന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ജി.എസ്.ടി വകുപ്പ് പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകി.
അച്ചടക്കനടപടി കൈക്കൊള്ളുംമുമ്പ് അവരുടെ ഭാഗം വിശദീകരിക്കാനാണ് നിർദേശം. കോഴിക്കോട് ജി.എസ്.ടി. ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് കമീഷണർ ശ്രീവത്സല, കാസർകോട് ഡപ്യൂട്ടി കമീഷണർ വി.സചിത്, കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫിസർ കെ.എസ്.സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്. സൗഹൃദ ഫുട്ബാൾ മത്സരത്തിന്‍റെ പേരിൽ നികുതി വെട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും നോട്ടിസ് അയച്ച് കമ്പനി പ്രതിനിധികളെ വിളിച്ചതല്ലാതെ നികുതി ഈടാക്കാൻ നടപടിയെടുത്തില്ല. നികുതി വെട്ടിപ്പ് കണ്ടെത്തുകയും ഇക്കാര്യം കാസർകോട് ഡെപ്യൂട്ടി കമീഷണറെ 2025 ആഗസ്റ്റ് ഒന്നിന് കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫിസർ പി.വി.രത്നാകരൻ കത്തു മുഖേന അറിയിച്ചിരുന്നു. ഇതാണ് വലിയ നികുതി വെട്ടിപ്പിനെതിരെ നീങ്ങാൻ ജി.എസ്.ടി. വകുപ്പിനെ പ്രേരിപ്പിച്ചത്. എന്നാൽ, സ്പോൺസർ കമ്പനി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന് ജി.എസ്.ടി വകുപ്പ് നോട്ടിസ് അയച്ചതോടെ രണ്ട് മന്ത്രിമാരുടെ ഓഫിസിൽ നിന്ന് ഇടപെടലുണ്ടായി. പിന്നാലെ അന്വേഷണം മരവിപ്പിച്ചു.
നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് അഭിനന്ദിക്കേണ്ടതിന് പകരം പ്രതികാര നടപടിയെന്ന നിലയിൽ രത്നാകരനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. സസ്പെൻഡ് ചെയ്യാനും നീക്കമുണ്ടായി. നികുതി വെട്ടിപ്പ്, വെട്ടിപ്പുകാരെ സംരക്ഷിക്കൽ, രാഷ്ട്രീയ സ്വാധീനം ചെലുത്തൽ തുടങ്ങിയവക്ക് ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമുഖരെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് എസ്.ഐ.ടി നീക്കം. എന്നാൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കാൻ ഭരണ-പ്രതിപക്ഷ അനുകൂല സർവിസ് സംഘടനകളിലെ ചിലരും രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. സമ്മർദങ്ങൾക്കു വിധേയരാകാതെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. അതിന്‍റെ ഭാഗമായുള്ള മൊഴിയെടുപ്പ് തുടരുകയാണ്.
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ പരിശോധന പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി സതീശൻ. എന്ത് നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്ത് ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുത്തു. അന്വേഷണം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും- അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജി.എസ്.ടി തട്ടിപ്പിൽ അന്വേഷണം നടത്താൻ എസ്.ഐ.ടി രൂപവത്കരിച്ചിട്ടുണ്ട്. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് എസ്.ഐ.ടി അന്വേഷിക്കും. സർക്കാറിന് ജി.എസ്.ടി ഇനത്തിൽ 22 കോടി നഷ്ടമുണ്ടായി. സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയ ശേഷമേ കേന്ദ്രഏജൻസി വേണമോ എന്ന് തീരുമാനിക്കൂ-മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.