കേന്ദ്രസർക്കാർ നൽകുന്ന യുനീക് ഡിസബിലിറ്റി കാർഡ് പരിഗണിക്കുന്നില്ലെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം:ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷാനൂകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന യുണീക് ഡിസബിലിറ്റി കാർഡ് രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്ന് പറയുന്നത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് :മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 21 വിഭാഗങ്ങളിലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. 

ഒരു മണിക്കൂറിന് 20 മിനിറ്റ് കോമ്പൻസേറ്ററി ടൈം, ആവശ്യമെങ്കിൽ സ്ക്രൈബ് , ഇന്റർപ്രറ്റർ, പരീക്ഷയിൽ നേടിയ മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് തുടങ്ങിയ ആനുകൂല്യങ്ങളാണ് നൽകുന്നത്. 2024 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി.പരീക്ഷാനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് 2023 ഒക്ടോബർ 28 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും മാർഗരേഖ നൽകി. ഈ മാർഗരേഖയിൽ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും 40 ശതമാനത്തിൽ താഴെ ഭിന്നശേഷിയുള്ളവർക്കും സമർപ്പിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദമാക്കി.

യു.ഡി.ഐ.ഡി കാർഡുകൾ രേഖയാക്കി സമർപ്പിക്കുന്നവരുടെ അപേക്ഷകൾ അംഗീകരിച്ച് പരീക്ഷാനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. മുൻ കാലങ്ങളിലും യു.ഡി.ഐ.ഡി കാർഡ് അംഗീകരിച്ച് ഉത്തരവായി. ഈ വർഷവും ഇതിനോടകം തന്നെ 23 കുട്ടികൾ യു.ഡി.ഐ.ഡി കാർഡാണ് ഹാജരാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ 23 പേർക്കും ആനുകൂല്യങ്ങൾ അനുവദിച്ചു.

അത്തരത്തിൽ ഒരു കുട്ടിക്കും പരീക്ഷാനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ല. ഭിന്നശേഷി കമീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യു.ഡി.ഐ.ഡി കാർഡ് പരീക്ഷാനുകൂല്യത്തിനുള്ള രേഖയായി കണക്കാക്കണമെന്ന് പ്രത്യേകം അറിയിച്ച് 2024 ഫെബ്രുവരി 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.  ഇത് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരെയും അറിയിച്ചു.

ഇതിനോടകം തന്നെ 2024 എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി ലഭിച്ച അപേക്ഷകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ 10,330 വിദ്യാർഥികൾക്കും അസുഖ ബാധിതരായ വിദ്യാർഥികളിൽ മതിയായ രേഖകൾ ഹാജരാക്കിയ 34 വിദ്യാർഥികൾക്കും കൂടെ ആകെ 10,364 പേർക്ക് പരീക്ഷാനുകൂല്യങ്ങൾ നൽകി ഉത്തരവായി. പരീക്ഷയുടെ മുമ്പ് തന്നെ ഏകദേശം 10,000 ത്തോളം അപേക്ഷകൾ കൂടി അംഗീകരിച്ച് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - V. Shivankutty that the Unique Disability Card given by the Central Government to children with disabilities is not considered as a document.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.