സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാൻ -വി. മുരളീധരൻ

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ സിപിഎം സ്വീകരിക്കുന്ന പുതിയ നിലപാടുകള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്‍. ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ച സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

പത്മകുമാര്‍ ജയിലിലായിട്ട് 90 ദിവസം ആവുന്നു. എന്നിട്ടും പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിട്ടും പിണറായി വിജയന്‍ പത്മകുമാറിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് . നടപടിയെടുത്താല്‍ പത്മകുമാര്‍ വാ തുറക്കും. പത്മകുമാര്‍ വാ തുറന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഇതുവരെ ജയിലിലാകാത്ത മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരും. അതിലൊരാള്‍ മുന്‍മന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കടകംപിള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം പുറലോകമറിഞ്ഞത് മൂന്ന് നാല് ദിവസം കഴിഞ്ഞാണ്. മുന്‍മന്ത്രി ചോദ്യം ചെയ്യാന്‍ ഹാജരാകുന്നത് മാധ്യമങ്ങളറിയരുതെന്ന് ജാഗ്രതയുള്ള എസ്‌ഐടി ഉദ്യോഗസ്ഥര്‍ ആരോ ഉണ്ട്. മുന്‍ മന്ത്രിയെ അന്വേഷണത്തിന് വിളിച്ച് വരുത്തുന്നത് ആരും അറിയരുതെന്ന് ഉറപ്പ് വരുത്താന്‍ കഴിയുന്നവര്‍ എസ്‌ഐടിയിലുണ്ട്. തന്ത്രിയെ അടക്കം ചോദ്യം ചെയ്യുന്നത് മാധ്യമങ്ങളെല്ലാം അറിഞ്ഞപ്പോള്‍ കടകംപള്ളിയെ ചോദ്യം ചെയ്തത് പുറംലോകമറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പത്മകുമാറിനെയും വാസുവിനെയും ജയിലിടച്ചതിന് ശേഷം തുടര്‍ന്ന് ഉണ്ടാകേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല. എസ്‌ഐടി ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ്. സ്വാഭാവികമായും അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെടാന്‍ കാരണം.

ശബരിമലയിലെ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല എന്നാണ് മുന്‍മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറയുന്നത്. ഒരു സിപിഎം മന്ത്രി തന്റെ വകുപ്പില്‍ ഇടപെട്ടില്ലെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല. രാത്രി ഉറക്കം വരുന്നില്ലെന്നാണ് കടകംപിള്ളി സുരേന്ദ്രന്റെ വൈകാരിക പ്രകടനം.

അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്ന ശേഷം ജനങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ നടത്തുന്ന ശ്രമം വിലപ്പോകില്ല. എസ്‌ഐടി നാടകം അവസാനിപ്പിച്ച് കേസ് സിബിഐക്ക് വിടണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പുറത്ത് കൊണ്ടുവരണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ചെമ്പഴന്തി ഉദയൻ ,പാപ്പനംകോട് സജി ,ദിവ്യ എസ് പ്രദീപ് ,സുനിൽ ,കഴക്കൂട്ടം അനിൽ ,കരിക്കകം മണികണ്ഠൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Tags:    
News Summary - v muraleedharan against cpm's anti minority statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.