കെ.എം. ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.

അപകടസ്ഥലത്തുണ്ടായിരുന്നത് പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് സാക്ഷി സ്ഥിരീകരിച്ചു. താടിവെച്ച ഒരാൾ അമിതവേഗതയിൽ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണ് താൻ സ്ഥലത്തെത്തിയത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് ശ്രീറാമാണെന്ന് അപ്പോഴാണ് മനസിലായത്. കൂടെയുണ്ടായിരുന്ന പെൺ സുഹൃത്ത് പേര് ‘വഫ’ എന്ന് പൊലീസിനോട് പറയുന്നത് കേട്ടതായും മണികണ്ഠൻ മൊഴി നൽകി.

കാർ അമിതവേഗതയിൽ ഓടിച്ചുവരുന്നത് നേരിൽ കണ്ടിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നോയെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി സാക്ഷി വ്യക്തമാക്കി. 2019ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. നിലവിൽ സ്കിൽസ് എക്സലൻസി അക്കാദമി മാനേജിങ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിൽ പ്രതി. 

വിചാരണ കോടതി മാറ്റം റദ്ദാക്കണം; ഹരജിയുമായി കെ.എം. ബഷീറിന്‍റെ ഭാര്യ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കാനും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനും ആവശ്യപ്പെട്ട് ഭാര്യ ഹൈകോടതിയിൽ. തിരുവനന്തപുരം അഡീ. ജില്ല സെഷൻസ് കോടതി -ഒന്നിൽ നിശ്ചയിച്ചിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്‍റെ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി നാലാം കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യംചെയ്താണ് ബഷീറിന്‍റെ ഭാര്യ സി. ജസീല ഹരജി നൽകിയത്. 

Tags:    
News Summary - കെ.എം. ബഷീർ വധക്കേസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.