വ്യക്തിബന്ധം കാത്ത ഉണ്ണിയേട്ടൻ

കേന്ദ്ര മന്ത്രിയും എം.പിയും എഴുത്തുകാരനും പത്രപ്രവർത്തകനും പ്രഗൽഭ പാർലമെന്റേറിയനും ആയിരുന്ന കെ.പി ഉണ്ണികൃഷ്ണനുമായി വളരെക്കാലത്തെ സ്നേഹബന്ധം എനിക്കുണ്ട്. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പുകാലത്താണ് ഞാൻ ഉണ്ണിയേട്ടനെ അടുത്ത് പരിചയപ്പെടുന്നത്. അതൊരു ആഴത്തിലുള്ള സ്നേഹബന്ധമായി മാറുന്നത് 1973കളിലാണ്. 1973ൽ കോഴിക്കോട് നടന്ന കെ.എസ്.യു 15ാം സമ്മേളനകാലത്താണ് ഞങ്ങൾക്കിടയിലുള്ള ബന്ധം കൂടുതൽ സുദൃഢമാകുന്നത്. ഞാനായിരുന്നു കെ.എസ്.യു പ്രസിഡന്റ്. കെ.എസ്.യു പ്രസിഡന്റ് സ്ഥാനം എം.എം ഹസന് കൈമാറുന്നതും ആ കാലത്താണ്. പ്രസ്തുത സമ്മേളനത്തിന്റെ നടത്തിപ്പിന് സ്വാഗതസംഘവുമായി സഹകരിച്ച് ധനസമാഹരണത്തിന് ഉണ്ണിയേട്ടനുമായി കോഴിക്കോടും കണ്ണൂരുമൊക്കെ യാത്ര ചെയ്യേണ്ടിവന്നത് ഞങ്ങൾ തമ്മിലുള്ള ഹൃദയാടുപ്പം കൂടുതൽ ആഴത്തിലായി. ആ അടുപ്പം എക്കാലത്തും തുടർന്നുവന്നു. പിന്നീട് 1977ൽ ഞാൻ ആലപ്പുഴയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് ലോക്സഭയിൽ എത്തിയപ്പോഴാണ് അദ്ദേഹവുമായി പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിക്കാനായത്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ പാർലമെന്റേറിയൻമാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നത് എനിക്ക് ബോധ്യമായ കാലം കൂടിയായിരുന്നു അത്. ലോക്സഭയിൽ കെ.പി ഉണ്ണികൃഷ്ണൻ സംസാരിക്കുമ്പോൾ സഭ ഒന്നടങ്കം അതീവ ശ്രദ്ധയോടെയാണ് അത് ശ്രവിച്ചിരുന്നത്. കക്ഷി-രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തി ഉണ്ണിയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ആലപ്പുഴ തീദേശ റെയിൽവേക്കു വേണ്ടി പാർലമെന്റിനുമുന്നിൽ ഞാൻ നിരാഹരസമരം പ്രഖ്യാപിച്ച് മുന്നോട്ടുപോയ സന്ദർഭത്തിൽ ആ പ്രശ്നം പരിഹരിക്കുന്നതിന് അദ്ദേഹം നൽകിയ പിന്തുണ ഒരിക്കലും വിസ്മരിക്കാവതല്ല. റെയിൽവേ മന്ത്രി മധു ദണ്ഡവതേയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിൽ അദ്ദേഹം മടിച്ചില്ല. അദ്ദേഹം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുമ്പോഴും ഞാൻ കോഴിക്കോട് പോകുന്ന വേളകളിലെല്ലാം സന്ദർശിക്കാറുണ്ടായിരുന്നു.

Tags:    
News Summary - Unniyettan, who cherished personal relationships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.