ഭർത്താവിന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം; ഉത്രയുടെ മരണത്തിൽ ദുരൂഹതയേറുന്നു

അഞ്ചൽ (കൊല്ലം): ഭർതൃവീട്ടിൽ പാമ്പ് കടിയേറ്റതിനെത്തുടർന്ന് കുടുംബവീടായ ഏറം വെള്ളിശ്ശേരി വീട്ടിൽ ചികിത്സയിൽ കഴിയവേ വീണ്ടും പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ (25) ഭർത്താവിനെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി വിവരം. കഴിഞ്ഞ ദിവസം കൊല്ലം റൂറൽ എസ്.പി ഹരിശങ്കറുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻെറ നേതൃത്വത്തിൽ ഏറെത്തെ വീട്ടിലെത്തി രക്ഷാകർത്താക്കളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഉത്രയുടെ കിടപ്പുമുറിയും പരിസരവും പൊലീസ് പരിശോധിച്ചു. ഭർത്താവ് അടൂർ പറക്കോട് കാരക്കൽ സ്വദേശി സൂരജിനെപ്പറ്റി ഉത്രയുടെ രക്ഷിതാക്കൾ നൽകിയ വിവരങ്ങളും നിർണായകമാണ്. സൂരജിന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യമുണ്ടെന്നും സ്ത്രീധനത്തിെൻറ പേരിൽ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവർ ക്രൈംബ്രാഞ്ചിന് മൊഴിനൽകി. 

വിവാഹത്തിെൻറ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളിൽനിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നൽകിയ സ്വർണത്തിൽ ഇപ്പോൾ ഗണ്യമായ കുറവുണ്ടെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. ഭർത്താവിെൻറ കുടുംബാംഗങ്ങൾ നിർബന്ധിപ്പിച്ച് കാറുകൾ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളിൽ കണ്ട വിഷപാമ്പിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകർത്താക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.

ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വർണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങൾ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നിൽക്കുകയായിരുന്ന സൂരജ് ഓടിയെത്താൻ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു.

ഉത്രയെ സ്വത്തിന് വേണ്ടി അപായപ്പെടുത്തിയതാണെന്ന് കാട്ടി സൂരജ് ഉത്രയുടെ സഹോദരനെതിരെ എസ്.പിക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇത് അന്വേഷണത്തിൻെറ ഗതി മാറ്റാനുള്ള തന്ത്രമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കഴിഞ്ഞ ഏഴിന് പുലർച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഈ വിവരങ്ങളും അന്വേഷണോദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
 

Tags:    
News Summary - unnatural death of young women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.