കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പി.ടി. തോമസിന്‍റെ കല്ലറയിലെത്തി റിട്ടേണിങ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ചേർത്തുവെച്ച് തൃക്കാക്കര എം.എൽ.എ ഉമ തോമസ്. തൃക്കാക്കരയിൽ അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണ ഉമ തോമസ് ജയിച്ചുകയറിയത്.
കല്ലറ സന്ദർശിക്കുന്ന ചിത്രത്തിനൊപ്പം വൈകാരിക കുറിപ്പും ഉമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആത്മധൈര്യം തന്ന് കൂടെ കൂട്ടിയ ആളാണെന്നും ആ കൈ പിടിച്ച്,
ജീപ്പ് മാത്രം കയറി വന്നിരുന്ന വഴിയിലൂടെ, ആദ്യമായി ഈ വീട്ടിൽ വന്നത് ഇന്നും ഓർമയുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. 50211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസിനെ ഉമ പരാജയപ്പെടുത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന പി.ടി. തോമസ് അർബുദ ചികിത്സക്കിടെയാണ് അന്തരിച്ചത്. കെ.പി.സി.സി വർക്കിങ് പ്രസിഡന്റും മുൻ എം.പിയുമായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;
തെരഞ്ഞെടുപ്പിന് ശേഷം
റിട്ടേണിംഗ് ഓഫീസറിൽ നിന്ന് സ്വീകരിച്ച സർട്ടിഫിക്കറ്റ് പ്രിയപ്പെട്ടവൻ്റെ കല്ലറയിൽ ചേർത്തു വെച്ചു.
ആത്മധൈര്യം തന്ന് കൂടെ കൂട്ടിയ ആളാണ്.
ആ കൈ പിടിച്ച്,
ജീപ്പ് മാത്രം കയറി വന്നിരുന്ന വഴിയിലൂടെ, ആദ്യമായി ഈ വീട്ടിൽ വന്നത് ഇന്നും ഓർമ്മയുണ്ട്.
മരപ്പലകകൾ ചേർത്ത് വെച്ച
ഭിത്തികളുള്ള കൊച്ചു വീട്.
അമ്മച്ചിയുണ്ടായിരുന്ന,
എല്ലാ സഹോദരങ്ങളുമുണ്ടായിരുന്ന
സ്നേഹക്കൊട്ടാരം.
പ്രിയപ്പെട്ടവരുടെ
സ്നേഹ വാത്സല്യങ്ങൾ നുകർന്ന് തൽക്കാലത്തേക്ക്
വീണ്ടും മടങ്ങുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.