കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ. പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന അർജുനെ കണ്ണൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി.
തുടർനടപടികൾ നിയമപരമായി ആലോചിച്ച് ചെയ്യും. കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കും. നിയമപരമായി സാധ്യമായ എല്ലാ വശങ്ങളും നോക്കും. ആയങ്കിക്കു മാത്രമല്ല, ഒരു ഗുണ്ടക്കും പൊലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുത്. കേരളത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ആളുകളുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ഗ്രിപ്പുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗുണ്ടാ പ്രവർത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടി കൂടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
റീൽ ഹീറോസും വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ഷോ കാണിച്ചും നടക്കുന്ന ആളുകളുണ്ട്. ആ ഷോ ഇതോടെ കൂടി അവസാനിക്കും. സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് പൊലീസിനെ വഴിത്തെറ്റിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനേക്കാൾ സ്മാർട്ടായ പൊലീസ് കേരളത്തിലുണ്ട്. പൊലീസ് പൊലീസിന്‍റെ പണി കൃത്യമായി ചെയ്യുന്നുണ്ട്. നിയമം കൈയിലെടുത്തുള്ള ഇത്തരം ധിക്കാരപരമായ പരിപാടികൾ കേരളത്തിൽ നടക്കില്ല. ഇവരുടെ സ്പോൺസർമാരെയും പിടികൂടും. ആഭ്യന്തര മന്ത്രി കൃത്യമായ നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കാൻ ആരെയും അനുവദിക്കരുത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെയാണ് അർജുനെ പൊലീസ് പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ പനങ്കാവിൽനിന്ന് പൊലീസ് ശനിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കണ്ണൂർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു.
പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി. കണ്ണൂർ ഉത്തര മേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ട്. വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകൽ, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ അർജുൻ പ്രതിയാണ്.
വൈഫൈ കോളിങ്ങും ഐപി മാസ്കിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നത്. ടവർ ലൊക്കേഷനുകൾ മാറ്റിമറിച്ചതും ഒളിവിൽ കഴിയുന്നതിനിടയിൽ വാഹനങ്ങൾ നിരന്തരം മാറ്റിയതും പൊലീസിനെ വട്ടംകറക്കി. ഒടുവിൽ അന്വേഷണ സംഘം അർജുനെ വലയിലാക്കുന്നതിൽ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.