കൊച്ചി: ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ പ്രേംകുമാറിന്‍റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണിൻറെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുള്ളത്. ഇയാളാണ് മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോകാൻ സഹായിച്ചതെന്നാണ് വിവരം.
കൂടാതെ മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏർപ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ മുൻപ് വിദ്യയെ അപായപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. റിമാന്‍റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.