വെള്ളാപ്പള്ളി നടേശൻ, പിണറായി വിജയൻ 

വെള്ളാപ്പള്ളിയെ തള്ളിയെങ്കിലും ആരോപണങ്ങൾ സമാനം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങളെ തള്ളിപ്പറയുമ്പോഴും തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിലൊന്നായി സി.പി.എം എണ്ണുന്നത് മുസ്‍ലിം ലീഗിനെതിരായ വെള്ളാപ്പള്ളി യുക്തി. ‘മുസ്‍ലിം ലീഗ് മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ഇത് മതനിരപേക്ഷ കേരളത്തിന് അപകടകരവും ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്നതുമാണെന്നുമാണ്’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വിശീകരിച്ചത്. ഫലത്തിൽ ലീഗ് മതത്തെ അധികാരത്തിനായി ഉപയോഗപ്പെടുത്തുന്നെന്നും അത് വർഗീയതയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾതന്നെയാണ് സി.പി.എമ്മും ആവർത്തിക്കുന്നത്. വെള്ളാപ്പള്ളിയുടെ വിദ്വേഷങ്ങളെ ചെറുക്കാത്തത് വീഴ്ചയായെന്നും വോട്ട് നഷ്ടപ്പെടുത്തിയെന്നും തുറന്നുസമ്മതിച്ചതിന് പിന്നാലെ വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ആവർത്തിക്കുന്നുവെന്നതാണ് വൈരുധ്യം.

മുമ്പ് മതനിരപേക്ഷ ഉള്ളടക്കത്തെ അംഗീകരിക്കുന്ന സമീപനമായിരുന്നു ലീഗ് സ്വീകരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ മതത്തെ വർഗീയ ചേരിതിരിവിനായി ഉപയോഗിക്കുകയാണെന്ന ഗുരുതര വിമർശനവും ഉന്നയിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ലീഗ് നേതൃത്വം നൽകി രൂപപ്പെടുത്തിയ മതാത്മകതയും വർഗീയതയും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ലീഗ് മതേതര പാർട്ടിയാണെന്ന് അവകാശപ്പെടുന്നെങ്കിലും യഥാർത്ഥത്തിൽ അത് തീവ്ര വർഗീയ പാർട്ടിയാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ തള്ളാത്തത് ബാധ്യതയായെന്ന് തിരിച്ചറിയുമ്പോൾകൂടിയാണ് സംസ്ഥാന സെക്രട്ടറിയിൽനിന്നുള്ള ഈ പരാമർശങ്ങൾ.

‘‘കാറിൽ കയറ്റിയാൽ വർഗീയതയാകില്ല’’

വെള്ളാപ്പള്ളി വിഷയത്തിലെ ചോദ്യങ്ങളിൽ പലതിലും വഴുതിമാറുന്ന സമീപനമാണ് എം.വി. ഗോവിന്ദൻ സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ നേരത്തെ തള്ളിയെന്നായിരുന്നു നിലപാട്. ‘അങ്ങനെയുണ്ടായിട്ടില്ല’ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, പറഞ്ഞതിന് ഊക്ക് പോരായിരുന്നെന്ന് മയപ്പെടുത്തി. വെള്ളാപ്പള്ളി എങ്ങനെ നവോത്ഥാന സമിതിയിൽ വന്നെന്ന് ചോദിച്ചപ്പോൾ, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഘട്ടത്തിൽ പിന്തുണയും വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന സന്ദർഭത്തിൽ പിന്തുണക്കാതിരിക്കലുമാണ് സമീപനം എന്നായി പ്രതികരണം. പിണറായിയുടെ കാറിൽ കയറ്റിയത് വെച്ച് വർഗീയതക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന് പറയേണ്ടതില്ലെന്ന് കൂട്ടിച്ചേർത്തു.

Tags:    
News Summary - Election Defeat Vellappally dismissed but allegations remain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.