മാഹി ബൈപാസിൽനിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി
പാനൂർ: മാഹി ബൈപാസിൽനിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. മാഹി ബൈപാസ് കടന്നുപോകുന്ന ഒളവിലം പാത്തിക്കലിൽ ഞായറാഴ്ച ഉച്ചക്കുശേഷം 3.30നാണ് സംഭവം. പുഴയിലേക്ക് പെൺകുട്ടികൾ ചാടുന്നത് സമീപത്തെ കടവിലുള്ളവർ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ തോണിയിറക്കി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഈ സമയം പാത്തിക്കലുണ്ടായിരുന്ന ആശുപത്രി നഴ്സ് പ്രാഥമിക ശുശ്രൂഷ നൽകുകയും ചൊക്ലി മെഡിക്കൽ സെന്ററിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ കാണാത്തതുമായി ബന്ധപ്പെട്ട് എലത്തൂർ, ചേവായൂർ പൊലീസ് സ്റ്റേഷനുകളിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ചൊക്ലി-ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ വീടുവിട്ട 19, 18 വയസ്സുള്ള ചേവായൂർ, എലത്തൂർ സ്വദേശിനികളായ പെൺകുട്ടികൾ ശനിയാഴ്ച പന്തീരാങ്കാവിലെത്തുകയും അവിടെ ഇരുവരും മുറിയെടുത്ത് താമസിക്കുകയും ചെയ്തു. അതിനുശേഷം ഞായറാഴ്ച രാവിലെ സ്കൂട്ടറിൽ മാഹിയിലേക്ക് തിരിക്കുകയായിരുന്നു.
വൈകീട്ട് 3.30ഓടെ മാഹി ബൈപാസ് റോഡിലെത്തുകയും അവിടെ സ്കൂട്ടർ ഉപേക്ഷിച്ച് മയ്യഴി പുഴയിലേക്ക് ചാടുകയുമായിരുന്നു. ഇരുവരും ആത്മസുഹൃത്തുക്കളായിരുന്നുവെന്നും വേർപിരിയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത് ഭയന്നാണ് പുഴയിൽ ചാടിയതെന്നുമാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.